കൊച്ചി: എറണാകുളം ജംഗ്ഷന്, എറണാകുളം ടൗണ്‍, ആലുവ എന്നീ റെയിൽവേ സ്റ്റേഷനുകളില്‍നിന്ന് ഇനി മുതൽ യാത്രക്കാർക്ക് ദാഹമകറ്റാൻ അഞ്ചു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭിക്കും. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള ഈ മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും സ്ഥാപിച്ച വാട്ടര്‍ വെന്‍ഡിംഗ് യന്ത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നലെ ഉദ്ഘാടനം ചെയ്തു. ആധുനിക ശുദ്ധജല വിതരണ മെഷീനുകൾ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് കേന്ദ്രമന്ത്രി നാടിനു സമര്‍പ്പിച്ചത്.
മൂന്നു സ്റ്റേഷനുകളിലായി നിലവിൽ നാലു മെഷീനുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ജില്ലയിലെ തിരക്കേറിയ സ്റ്റേഷനായ എറണാകുളം ജംഗ്ഷനില്‍ എല്ലാ പ്ലാറ്റ്ഫോമിലുമായി 11 വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍കൂടി സ്ഥാപിക്കുമെന്ന് തിരുവനന്തപുരം ഡിവിഷന് എഡിആര്‍എം കെ.എസ്. ജയിന് പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡിന്റെ സഹകരണത്തോടെയുള്ള പദ്ധതിയാണിത്. 24 മണിക്കൂറും യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭിക്കും. റെയില്‍വേ സ്റ്റേഷനില്‍നിന്നു മെഷീനില്‍ വെള്ളമെത്തിച്ച് ആര്‍ഒ ടെക്നോളജിയിലൂടെ ശുദ്ധീകരിച്ച് കുപ്പിയിലാക്കി നല്‍കുന്നതാണ് രീതി. ഒരു ലിറ്റര്‍ വെള്ളത്തിന് അഞ്ചു രൂപയാണ്. കുപ്പിയിൽ ലഭിക്കണമെങ്കിൽ എട്ടു രൂപ നല്‍കണം. രണ്ടു ലിറ്ററിന് 10 രൂപയും കുപ്പി സഹിതം 12 രൂപയുമാണു നിരക്ക്. കുപ്പിയുമായി എത്തിയാല്‍ 300 എംഎൽ കുടിവെള്ളം ഒരു രൂപയ്ക്കും അര ലിറ്റര്‍ മൂന്നു രൂപയ്ക്കും ലഭിക്കും. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ടെക് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ നടത്തിപ്പുചുമതല.
തിരുവനന്തപുരം ഡിവിഷനു കീഴിലെ വിവിധ സ്റ്റേഷനുകളിലായി 91 വാട്ടര്‍ വെന്‍ഡിംഗ് മെഷീനുകള്‍കൂടി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. തീരെ ചെറിയ സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമാകില്ല.
ഇതോടൊപ്പം എറണാകുളം ജംഗ്ഷന് ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഹൈബി ഈഡന് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയാ മാനേജര്‍ ആര്. ഹരികൃഷ്ണന്, റെയില്‍വേ ചീഫ് എന്‍ജിനിയര്‍ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മോഹനന്‍പിള്ള എന്നിവർ പങ്കെടുത്തു.
ദാഹമകറ്റാം, അഞ്ചു രൂപയ്ക്ക്
11:57 PM Aug 19, 2017 | Deepika.com