ബംഗളൂരു: വിശാൽ സിക്കയുടെ രാജി ഇൻഫോസിസ് ടെക്നോളജീസിന് ഉയർത്തുന്നത് ഒരുപറ്റം വെല്ലുവിളികൾ.
ഒന്ന്: ഒരു പുതിയ സാരഥി വേണം. പുറത്തുനിന്ന് ഒരാളെ കണ്ടെത്തൽ എളുപ്പമല്ല. പ്രത്യേകിച്ചും സ്ഥാപകർ ഡയറക്ടർ ബോർഡുമായി ചേർച്ചയിലല്ലാത്തപ്പോൾ. 2014ൽ പോലും പുറത്തുനിന്ന് ഒരാളെ കിട്ടാൻ വലിയ വിഷമമായിരുന്നു.
രണ്ട്: സാരഥി പോകുന്നതോടെ ഉന്നതപദവികളിൽനിന്നു പൊഴിച്ചിൽ ഉണ്ടാകും. കന്പനികളിൽ ഇതു സ്വാഭാവികമാണ്. പക്ഷ, ദുർബലകാലത്ത് ഇൻഫോസിസിന് ഇതു കൂടുതൽ ക്ഷീണം വരുത്തും.
മൂന്ന്: കന്പനിയുടെ വിശ്വാസ്യത തകർച്ചയിലാണ്. അതു വീണ്ടെടുക്കാൻ ഏറെ പണിപ്പെടണം. ഇസ്രേലി കന്പനി പനയയെ അമിതവിലയ്ക്ക് ഏറ്റെടുത്തതിനെ നാരായണമൂർത്തി ചോദ്യംചെയ്തിരുന്നു. അതിൽ അഴിമതിയില്ലെന്ന് ബോർഡ് നിയോഗിച്ച ഒരു സമിതി വിധിയെഴുതി. എന്നാൽ, വേറെ ആക്ഷേപങ്ങളുമുണ്ട്. കന്പനിയുടെ ചില ഡയറക്ടർമാരും ഉന്നത ഓഫീസർമാരും ഇൻസൈഡർ ട്രേഡിംഗ് (കന്പനിയിലെ ഉന്നതർ വരാൻ പോകുന്ന കാര്യങ്ങൾ അറിഞ്ഞുകൊണ്ടു നടത്തുന്ന ഓഹരി വ്യാപാരം) നടത്തിയെന്ന ആരോപണം അമേരിക്കൻ അന്വേഷകർ പരിശോധിച്ചുവരികയാണ്.
നാല്: ഇൻഫോസിസ് മുങ്ങുന്ന കപ്പലാണെന്ന ധാരണ പരന്നാൽ ഇടത്തട്ടിൽനിന്നു പൊഴിച്ചിൽ ഉണ്ടാകും; കന്പനിയിൽ ചേരാനും ആൾക്കാർ മടിക്കും. അതു പുതിയ സാരഥിക്കു വലിയ വെല്ലുവിളിയാകും.
അഞ്ച്: സ്ഥാപക സാരഥി നാരായണമൂർത്തി ഉന്നയിച്ച ആരോപണങ്ങൾ വിശാൽ സിക്കയെ മാത്രമല്ല ബാധിക്കുന്നത്. സിക്കയോടൊപ്പം നിന്ന ഡയറക്ടർ ബോർഡിനെയും ബാധിക്കും. ഡയറക്ടർ ബോർഡിൽ കാര്യമായ മാറ്റങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിലുണ്ടാകും.
ആറ്: ഇന്ത്യൻ ഐടി വ്യവസായം മാറ്റത്തിന്റെ നടുവിലാണ്. കുറഞ്ഞ ശന്പളം മാത്രം ആധാരമായി 1980കളിൽ തുടങ്ങിയ ഇൻഫോസിസ് പോലുള്ള കന്പനികൾ പുതിയ വഴി തേടുകയാണ്. ക്ലൗഡ് കംപ്യൂട്ടിംഗ്, ഓട്ടോമേഷൻ, റോബട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജന്റ്സ് തുടങ്ങിയ നവീന മേഖലകളിലേക്ക് ഇൻഫോസിസ് ചുവടുമാറുന്നതിനിടയിലാണ് സാരഥിയുടെ രാജി. ഇനി അതേ ഭാവനയും സാങ്കേതികമാറ്റങ്ങൾ പ്രവചിക്കാനുള്ള സിദ്ധിയും ഉള്ളയാളെ ലഭിക്കുമോ എന്നതാണു വലിയ വെല്ലുവിളി.
പിൻഗാമി അകത്തുനിന്ന്
ഇൻഫോസിസ് ടെക്നോളജീസിന്റെ അടുത്ത സാരഥി കന്പനിക്കുള്ളിൽനിന്നുതന്നെയാകും എന്നാണ് മിക്കവരും കരുതുന്നത്. കന്പനിയുടെയും വ്യവസായത്തിന്റെയും നില മോശമായിരിക്കെ മുൾക്കിരീടം അണിയാൻ പുറത്തുനിന്ന് ആരും തയാറാകില്ലെന്നാണ് പൊതുധാരണ.
കന്പനിയുടെ കോ-ചെയർമാൻ രവി വെങ്കടേശൻ താൻ സിഇഒ സ്ഥാനത്തേക്കില്ലെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇടക്കാല സിഇഒ പ്രവീൺ റാവു, ചീഫ് ഫിനാൻസ് ഓഫീസർ രംഗനാഥ് ഡി. മാവിനകരെ, ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രവികുമാർ, പ്രധാന വരുമാനമേഖലയായ ബിഎഫ്എസ്ഐ (ബാങ്കിംഗ്-ഫിനാൻഷൽ സർവീസസ് ഇൻഷ്വറൻസ്)യുടെ മേധാവി മൊഹിത് ജോഷി എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.
ഇതിനിടെ, പഴയ സിഇഒ നന്ദൻ നിലേകനിയെ കന്പനിയുടെ ചെയർമാനായി തിരികെ കൊണ്ടുവരണമെന്ന് നിക്ഷേപക ഉപദേശ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ് (ഐഐഎഎസ്) നിർദേശിച്ചു. സ്ഥാപകരിൽ ഒന്നുരണ്ടു പേരെങ്കിലും ബോർഡിൽ വേണമെന്ന ആവശ്യം മറ്റു പല കോണുകളിൽനിന്നും ഉയർന്നിട്ടുമുണ്ട്.
ഇൻഫോസിസിനു വെല്ലുവിളികൾ
11:57 PM Aug 19, 2017 | Deepika.com