മാഡ്രിഡ്: 14പേരുടെ ജീവനെടുത്ത ബാഴ്സലോണ, കാംബ്രിൽസ് ഭീകരാക്രമണങ്ങളെത്തുടർന്ന് സ്പെയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്തും ലോകനേതാക്കൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അടക്കമുള്ള രാജ്യത്തലവൻമാർ എന്തു സഹായത്തിനും തങ്ങൾ ഒപ്പമുണ്ടാകുമെന്നു വാഗ്ദാനം ചെയ്തു. ആക്രമണത്തിന്റെ ഇരകൾക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ഫുട്ബോൾ താരങ്ങളും പ്രതികരണങ്ങൾ നടത്തി.
ഭീകരവാദത്തെ അപലപിച്ചും ഇരകൾക്കൊപ്പമുണ്ടെന്നു വ്യക്തമാക്കിയും ഏറ്റവും ശക്തമായ ഭാഷയിൽ പ്രതികരിച്ചത് സ്പാനിഷ് രാജകുടുംബമാണ്. ആക്രമണം നടത്തിയവർ കൊലപാതകികളും കുറ്റവാളികളുമാണെന്നും രാജകുടുംബം പ്രസ്താവനയിൽ പറഞ്ഞു. ഇതൊന്നും കണ്ടു സ്പെയിൻ ഭയപ്പെടില്ല. രാജ്യം മൊത്തം ബാഴ്സലോണയ്ക്കൊപ്പമാണെന്നും കൂട്ടിച്ചേർത്തു.
എന്തുസഹായത്തിനും യുഎസ് ഒപ്പമുണ്ടാകുമെന്നു പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. യുഎസും സഖ്യകക്ഷികളും ചേർന്ന് എല്ലാ തീവ്രവാദികളെയും നിയമത്തിനു മുന്നിലെത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റക്സ് ടില്ലേഴ്സണും പറഞ്ഞു.
തീവ്രവാദത്തിനെതിരേ ലോകം മുഴുവൻ ഒന്നിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ ആഹ്വാനം ചെയ്തു. അനുശോചനം അറിയിച്ച് സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനു പുടിൻ സന്ദേശം അയച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെരെസ് പറഞ്ഞു.
ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇരകൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
തങ്ങൾ അതീവദുഃഖിതരാണെന്ന് ബാഴ്സലോണ ഫുട്ബോൾ ക്ലബ് അറിയിച്ചു. എല്ലാത്തരം അക്രമത്തിൽനിന്നും ജനം പിന്തിരിയണമെന്ന് ഫുട്ബോളർ ലയണൽ മെസി അഭ്യർഥിച്ചു. താൻ ചകിതനായെന്നും ഇരകളുടെ കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മറ്റൊരു ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. പാരീസ് മേയർ ആനി ഹിഡാൽഗോയും ലണ്ടൻ മേയർ സാദിഖ് ഖാനും അനുശോചന സന്ദേശങ്ങൾ പുറപ്പെടുവിച്ചു.
സ്പെയിനിലെ ഭീകരാക്രമണത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലോക നേതാക്കൾ
12:18 AM Aug 19, 2017 | Deepika.com