വാഷിംഗ്ടൺ ഡിസി: അടിമത്തം നിലനിർത്തണമെന്നാവശ്യപ്പെട്ട തെക്കൻ സംസ്ഥാനങ്ങളെ ആഭ്യന്തരയുദ്ധത്തിൽ നയിച്ച ജനറൽ റോബർട്ട് ലീയുടെ പ്രതിമ മാറ്റുന്നതിനെച്ചൊല്ലി യുഎസിലെ വിർജീനിയ സംസ്ഥാനത്തെ ഷാർലറ്റ്സ്വിൽ നഗരത്തിൽ അരങ്ങേറിയ പ്രക്ഷോഭവും സംഘർഷവും മൂന്നു പേരുടെ മരണത്തിനിടയാക്കി. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ മാറ്റരുതെന്നാവശ്യപ്പെട്ട് വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടി വാദിക്കുന്ന നവ നാസി, കു ക്ലക്സ് ക്ലാൻ തുടങ്ങിയ തീവ്ര ദേശീയവാദികൾ പ്രക്ഷോഭപരിപാടികൾ നടത്തുകയാണ്. ഇവരെ എതിർക്കുന്നവരും മാർച്ചുമായി രംഗത്തിറങ്ങിയതോടെ നഗരം സംഘർഷഭൂമിയായി. ഇരുവിഭാഗവും ശനിയാഴ്ച ഏറ്റുമുട്ടി.
തീവ്രദേശീയവാദികളെ എതിർക്കുന്നവരുടെ മാർച്ചിലേക്ക് അക്രമി കാർ ഓടിച്ചുകയറ്റി ഒരു സ്ത്രീയെ കൊലപ്പെടുത്തി. പരിക്കേറ്റ19 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. മേഖലയിൽ ആകാശ നിരീക്ഷണത്തിനു നിയോഗിക്കപ്പെട്ട പോലീസ് ഹെലികോപ്റ്റർ തകർന്ന് പൈലറ്റും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.
കാർ ഓടിച്ചുകയറ്റിയ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. ഒഹായോ സംസ്ഥാനത്തുനിന്നുള്ള ജയിംസ് ഫീൽഡ്സാണ് (20) പിടിയിലായത്.ഷാർലറ്റ്സ്വിൽ സിറ്റി കൗൺസിലാണ് പ്രതിമ നീക്കം ചെയ്യാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. പ്രതിമ നിലനിൽക്കുന്ന ലീ പാർക്കിന്റെ പേര് ഇമാൻസിപേഷൻ പാർക്ക് എന്നാക്കി മാറ്റാനും തീരുമാനിച്ചു.
സംഘർഷത്തെ തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടി വാദിക്കുന്ന തീവ്രദേശീയവാദികളെ മാത്രം കുറ്റപ്പെടുത്തുന്നതിനു പകരം സംഘർഷത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നരീതിയിലുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം വിമർശനത്തിനിടയാക്കി.
വിർജീനിയയിൽ വംശീയ സംഘർഷം; മൂന്നു മരണം
11:28 PM Aug 13, 2017 | Deepika.com