ടുമൻ: ഉത്തരകൊറിയൻ മിസൈൽ ഭീഷണി നേരിടാൻ പസിഫിക്കിലെ ഗ്വാം ദ്വീപ് ഒരുക്കം പൂർത്തിയാക്കി. ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും മുൻകരുതലെടുത്തു.
ജപ്പാനു മുകളിലൂടെയാവും ഉത്തരകൊറിയൻ മിസൈലുകൾ പറക്കുക. ഈ മേഖലയിൽ ഇന്റർസെപ്റ്ററുകൾ സ്ഥാപിച്ചു തുടങ്ങിയെന്നു ജപ്പാൻ അറിയിച്ചു. ഉത്തരകൊറിയയുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയ സൈന്യത്തിനു അതീവ ജാഗ്രതാ ഉത്തരവു നൽകി
ഈ മാസം മധ്യത്തോടെ ഗ്വാമിൽ ഭൂഖണ്ഡാന്തര ആണവ മിസൈൽ ആക്രമണം നടത്തുന്നതിനുള്ള പദ്ധതി പ്രസിഡന്റ് കിം ജോംഗിനു സമർപ്പിക്കുമെന്നും അദ്ദേഹം ഉത്തരവിട്ടാൽ ഉടൻ ആക്രമണം നടത്തുമെന്നും നേരത്തെ കൊറിയൻ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡർ ജനറൽ കിം റേക് ഗ്യോം വ്യക്തമാക്കിയിരുന്നു.
ഈ സമയപരിധി അടുത്തതോടെ ഗ്വാമിലെ ജനങ്ങൾ ആശങ്കയിലാണ്. പ്യോംഗ്യാംഗിൽനിന്ന് ഗ്വാമിൽ മിസൈൽ എത്താൻ 14 മിനിറ്റു സമയമേ എടുക്കൂ.
തീഗോളമോ മിന്നലോ പ്രത്യക്ഷപ്പെട്ടാൽ അതിനു നേരേ നോക്കിയാൽ അന്ധത ബാധിക്കാമെന്ന് ഗ്വാം ജോയിന്റ് ഇൻഫർമേഷൻ സെന്റർ ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി. ആക്രമണം ഉണ്ടാവുന്ന പക്ഷം തറയിൽ കിടക്കുകയാണു വേണ്ടത്.
ഇതിനിടെ ഉത്തരകൊറിയയുടെ ആക്രമണം ആസന്നമാണെന്നു കരുതുന്നില്ലെന്ന് സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ വ്യക്തമാക്കി.
എന്നാൽ അവർ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കാം. ഗ്വാം ഗവർണർ കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപുമായി ഫോണിൽ സംസാരിച്ചു.
ഇതിനിടെ ഗ്വാംനിവാസികൾ ഇന്നലെ ദേവാലയങ്ങളിൽ സമാധാനത്തിനായി പ്രത്യേക പ്രാർഥന നടത്തി. ജനങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കാ വിശ്വാസികളാണ്. ദ്വീപിലെ 26 പള്ളികളിലും സമാധാനത്തിനുള്ള പ്രാർഥന നടത്താൻ ആർച്ച്ബിഷപ് മൈക്കൽ ബിർനസ് നിർദേശിച്ചിരുന്നു.
ഗ്വാമിലും ജപ്പാനിലും മുൻകരുതൽ
11:28 PM Aug 13, 2017 | Deepika.com