ഇടക്കാല സാന്പത്തിക സർവേ ഈ വർഷം ആരംഭിച്ചതാണ്. സാധാരണ പൊതുബജറ്റിനു തൊട്ടുമുന്പാണു സാന്പത്തിക സർവേ. അതിനു പുറമെയാണ് ഈ ഇടക്കാല സാന്പത്തിക സർവേ.
സർവേ രചയിതാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, കേന്ദ്രസർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്, നേരേചൊവ്വേ കാര്യം പറയാൻ ശ്രമിക്കുന്ന അപൂർവം പേരിലൊരാൾ.
കേന്ദ്രസർക്കാരിന്റെ ഉപദേഷ്ടാവ് എന്ന പദവിയിലിരിക്കുന്പോൾ പറയാൻ പറ്റുന്നിടത്തോളം കാര്യങ്ങൾ അദ്ദേഹം ഈയാഴ്ച പുറത്തുവിട്ട സാന്പത്തിക സർവേ രണ്ടാം ഭാഗത്തിൽ പറഞ്ഞുവച്ചിട്ടുണ്ട്. സുബ്രഹ്മണ്യൻ പറഞ്ഞ കാര്യങ്ങൾ ചുരുക്കത്തിൽ ഇങ്ങനെയാണ്:
വളർച്ച ഉയരില്ല
ഒന്ന്: ഈ വർഷവും സാന്പത്തികവളർച്ച ലക്ഷ്യംകാണില്ല. ഏഴര ശതമാനം വരെ വളരാം എന്ന് ബജറ്റിനു മുന്പു പ്രതീക്ഷിച്ചതു നടക്കില്ല. 2015-16ൽ എട്ടുശതമാനം വളർന്നു. കഴിഞ്ഞ വർഷം 7.1 ശതമാനം മാത്രം. ഇക്കൊല്ലവും കാര്യമായി വർധിക്കില്ല.
രണ്ട്: വിലക്കയറ്റത്തോത് കുറയാം. ചില്ലറവിലക്കയറ്റം മാർച്ചിലേക്കു നാലു ശതമാനം വരയെ ആകൂ. പണപ്പെരുപ്പമല്ല ഇപ്പോഴത്തെ ഭീഷണി; പണച്ചുരുക്കമാണ്.
മൂന്ന്: കാർഷികകടം എഴുതിത്തള്ളൽ വ്യാപിച്ചേക്കാം. 2.7 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയേക്കാം. അതു 0.7 ശതമാനം കണ്ട് ജിഡിപി വളർച്ചയെ വലിച്ചുതാഴ്ത്തും.
നാല്: കഴിഞ്ഞ വർഷം വ്യവസായവളർച്ച 3.2 ശതമാനം കുറഞ്ഞിരുന്നു. ഈ വർഷം ഇതുവരെയും വ്യവസായ വളർച്ച ഉയരുന്ന ലക്ഷണമില്ല. മൂലധനനിക്ഷേപം, ബാങ്ക് വായ്പ തുടങ്ങിയവയുടെ കണക്കുകളും ആശാവഹമല്ല.
ഇതിനു കാരണം?
എന്താണ് സാന്പത്തികവളർച്ചയ്ക്കു മേലേ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ കാരണം? സുബ്രഹ്മണ്യൻ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ:
കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതലേ വളർച്ചയുടെ വേഗം കുറഞ്ഞുതുടങ്ങി. കറൻസി റദ്ദാക്കൽ അതിനെ തീവ്രമാക്കി. ദീർഘകാലത്തിൽ കറൻസി റദ്ദാക്കൽ ഗുണംചെയ്യുമായിരിക്കാം. എന്നാൽ, വരുന്ന രണ്ടുമൂന്നു വർഷങ്ങളാണു നിർണായകം.
കറൻസി റദ്ദാക്കൽ പന്പരവിഡ്ഢിത്തമാണെന്നും വളർച്ചയെ പിന്നോട്ടടിച്ചെന്നും ഡോ.മൻമോഹൻ സിംഗ് പറഞ്ഞതിനെ ബിജെപി വിമർശിച്ചിരുന്നു.
ഇപ്പോൾ അരവിന്ദ് സുബ്രഹ്ണ്യൻ കേന്ദ്രസർക്കാരിൽനിന്നു പ്രതിഫലം പറ്റിക്കൊണ്ടു തയാറാക്കിയ സാന്പത്തിക സർവേയിൽ, മൻമോഹൻ പറഞ്ഞതിനെ മറ്റൊരു ഭാഷയിൽ പറഞ്ഞുവച്ചിരിക്കുന്നു. പുറമേ ഒന്നുകൂടി പറഞ്ഞു: വികാസ് പുരുഷ് (വികസനത്തിന്റെ ആൾ) എന്നു വിശേഷിപ്പിക്കപ്പെട്ട നരേന്ദ്ര മോദിയുടെ ഭരണം രണ്ടു വർഷം പിന്നിട്ടപ്പോൾ വ്യവസായനിക്ഷേപം പിന്നോട്ടു പോയി, ബാങ്ക് വായ്പ കുറഞ്ഞു, വ്യവസായ വളർച്ച പിന്നോട്ടടിച്ചു, സാന്പത്തികവളർച്ചയുടെ വേഗം കുറഞ്ഞു. ആ തളർച്ചയെ കൂടുതൽ തളർത്തുകയാണ് കറൻസി റദ്ദാക്കൽ ചെയ്തത്.
റിസർവ് ബാങ്കും
അരവിന്ദ് സുബ്രഹ്മണ്യന്റെ സർവേ രണ്ടാം ഭാഗം പുറത്തുവരുന്നതിന്റെ തലേദിവസം റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ചേർന്നിരുന്നു. ആ യോഗം 2016-17ലെ റിസർവ് ബാങ്കിന്റെ വാർഷിക കണക്ക് പാസാക്കി. ഗവൺമെന്റിനുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു. (ലാഭം എന്ന പദം റിസർവ് ബാങ്ക് ഉപയോഗിക്കുന്നില്ല. മിച്ചം എന്നാണു പറയുക). ഈ വർഷം നൽകിയ ലാഭവിഹിതം 30569 കോടി രൂപയാണ്. കഴിഞ്ഞവർഷം 65876 കോടി രൂപ നൽകിയ സ്ഥാനത്താണിത്.
ഇതിന്റെ കാരണവും കറൻസി റദ്ദാക്കൽ തന്നെ. പുതിയ കറൻസി അടിക്കാൻ 15000 കോടിയിലേറെ രൂപ വേണ്ടിവന്നു. കറൻസി റദ്ദാക്കിയപ്പോൾ ബാങ്കുകളിലേക്കും ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപം എത്തി. ജനുവരി ആദ്യം ബാങ്കുകളിൽ എട്ടുലക്ഷം കോടി രൂപയുടെ അധികനിക്ഷേപം ഉണ്ടായിരുന്നു.
ഇതുമൂലം പണപ്പെരുപ്പവും മറ്റു ധനകാര്യ കുഴപ്പങ്ങളും ഉണ്ടാകാതിരിക്കാൻ റിസർവ് ബാങ്ക് അതു വായ്പയായി വാങ്ങേണ്ടിവന്നു. ഇങ്ങനെ ഏതാനും മാസത്തേക്കു വായ്പയായി എടുത്ത തുകയ്ക്കു പലിശ നൽകാനും വലിയ തുക ചെലവു വന്നു.
ആ കെട്ടുകഥ പൊളിഞ്ഞു
കറൻസി റദ്ദാക്കൽ കാലത്തു സർക്കാർ പ്രചരിപ്പിച്ച ഒരു കെട്ടുകഥ ഇപ്പോൾ ഓർക്കുന്നതു നല്ലതാണ്. കറൻസി റദ്ദാക്കിയതു മൂലം റിസർവ് ബാങ്കിനു വലിയ ലാഭം ഉണ്ടാകും. റദ്ദായ കറൻസിയുടെ ബാധ്യത ഇല്ലാതാകുന്നതു വഴിയാണ് ലാഭം. ഈ ലാഭം രണ്ടോ മൂന്നോ ലക്ഷം കോടി രൂപ വരാം. ഇത് പ്രത്യേക ലാഭവിഹിതമായി കേന്ദ്രത്തിനു നൽകും. അപ്പോൾ ഗവൺമെന്റിന്റെ ധനകമ്മി ഗണ്യമായി കുറയും.
ഈ കെട്ടുകഥ പൊളിഞ്ഞെന്നു മാത്രമല്ല, ഗവൺമെന്റ് റിസർവ് ബാങ്കിൽനിന്നു പ്രതീക്ഷിച്ചത്ര തുക പോലും കിട്ടുന്നില്ല. ഇക്കൊല്ലത്തെ ബജറ്റിൽ 58,000 കോടി രൂപയാണു റിസർവ് ബാങ്കിൽനിന്നു പ്രതീക്ഷിച്ചിരുന്നത്. കറൻസി റദ്ദാക്കൽ മൂലം അതിപ്പോൾ പകുതിയായി.
റ്റി.സി. മാത്യു
വൈകി അറിയുന്ന സത്യങ്ങൾ
01:26 AM Aug 13, 2017 | Deepika.com