ബെയ്ജിംഗ്: ഉത്തരകൊറിയൻ പ്രശ്നം രൂക്ഷമാക്കുന്ന പ്രകോപന പ്രസ്താവനകളും പ്രവൃ ത്തികളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ട്രംപും ഉത്തരകൊറിയയും തമ്മിലുള്ള വാക് പോര് ലോകത്തെ യുദ്ധഭീതിയിലേക്കു തള്ളിവിട്ടിരിക്കുന്നതിനിടെയാണ് ചിൻപിംഗിന്റെ ഇടപെടൽ.
ഉത്തരകൊറിയയ്ക്കെതിരേ സൈനിക ആക്രമണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാണെന്നു ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ട്രംപിനെ ഫോണിൽ വിളിച്ചാണ് പ്രശ്നം വഷളാക്കുന്ന പ്രസ്താവനകളും നടപടികളും ഉണ്ടാകരുതെന്ന് ചിൻപിംഗ് അഭ്യർഥിച്ചത്.
ഇരു പക്ഷത്തുനിന്നും ഇത്തരം നടപടികളുണ്ടാകരുതെന്നാണ് ചിൻപിംഗ് അഭ്യർഥിച്ചതെന്ന് ചൈനയിലെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്ന പരിഹാരത്തിന് യുഎസിനൊപ്പം ചൈന നിൽക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ഉത്തകൊറിയ പ്രകോപനം സൃഷ്ടിക്കുന്നത് അവസാനിക്കപ്പിക്കണമെന്ന കാര്യത്തിൽ ട്രംപും ചിൻപിംഗും യോജിച്ചുവെന്നാണ് വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്. കൊറിയൻ മേഖലയെ അണ്വായുധമുക്തമാക്കണമെന്ന കാര്യത്തിലും നേതാക്കൾ യോജിപ്പിലെത്തിയെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ ഒറ്റപ്പെടുത്തിയിരിക്കുന്ന ഉത്തകൊറിയയുടെ നാമമാത്ര സുഹൃത്തുക്കളിലൊന്നാണ് ചൈന. എന്നാൽ, മിസൈൽ പരീക്ഷണം നടത്തിയ ഉത്തകൊറിയയ്ക്കെതിരേ യുഎൻ രക്ഷാസമിതി കൊണ്ടുവന്ന ഉപരോധങ്ങളെ ചൈന പിന്തുണച്ചു. മേഖലയുടെ സമാധാനമാണ് തങ്ങൾ അഗ്രഹിക്കുന്നതെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്.
ഉത്തകൊറിയയെ ചുട്ടുചാന്പലാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് വാക്പോര് മൂർച്ഛിപ്പിച്ചത്. യുഎസ് സൈനിക താവളമായ ഗ്വാം ദീപിലേക്ക് മിസൈൽ വിടുമെന്ന് ഉത്തരകൊറിയ തിരിച്ചടിച്ചു. ഉത്തരകൊറിയ ബുദ്ധിമോശം കാണിക്കുമെന്നു കരുതുന്നില്ലെന്നാണ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്. സൈനികാക്രമണത്തിനു സജ്ജമാണെന്നും ഗ്വാമിലെ സൈനികതാവളത്തിൽ യുദ്ധവിമാനങ്ങൾ പറക്കാൻ നിലയുറപ്പിച്ചിരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിനോട് സംയമനം അഭ്യർഥിച്ച് ചിൻപിംഗ്
01:14 AM Aug 13, 2017 | Deepika.com