ന്യൂഡൽഹി: വലിയ കാറുകൾക്കും എസ്യുവികൾക്കും 25 ശതമാസം സെസ് ഏർപ്പെടുത്തുന്ന ജിഎസ്ടി കൗൺസിലിന്റെ തീരുമാനം വിപണിയെ പിടിച്ചുലയ്ക്കുമെന്ന് വാഹന നിർമാതാക്കൾ. ടൊയോട്ട കിർലോസ്കർ, മെഴ്സിഡസ് ബെൻസ്, ഒൗഡി, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾക്ക് ജിഎസ്ടി വന്നതിനേത്തുടർന്ന് വില കുറഞ്ഞിരുന്നു.
എന്നാൽ, പുതിയ തീരുമാനം നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ വില ഉയരും. ഇന്ത്യൻ സാന്പത്തികാവസ്ഥയെ തകിടം മറിക്കാൻ ഈ തീരുമാനത്തിനാകുമെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ.
ഇപ്പോഴത്തെ ജിഎസ്ടി നിരക്കനുസരിച്ച് എസ്യുവി, വലിയ കാറുകൾ, ആഡംബര കാറുകൾ എന്നിവയ്ക്ക് 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സർക്കാരിന്റെ നിർദേശം തങ്ങൾക്കു ലഭിച്ചു. എന്നാൽ, ഇത് വിപണിയെയും വാഹന മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു. വലിയ വാഹനങ്ങൾക്കും എസ്യുവികൾക്കും നികുതി ഉയരുന്നതോടെ ചില കമ്പനികൾക്കു മാത്രം ഇത് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തീരുമാനത്തിൽ തങ്ങൾ ആശങ്കപ്പെടുന്നുവെന്ന് മെഴ്സിഡസ് ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ റോളണ്ട് ഫോൽജെർ പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ള ആഡംബര വാഹനങ്ങളുടെ വില്പനയിൽ വലിയ ഇടിവുണ്ടാക്കാൻ ജിഎസ്ടി പരിഷ്കരണം കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം ഇന്ത്യയിൽ തദ്ദേശീയമായി നിർമാണശാല തുടങ്ങാനുള്ള മെഴ്സിഡസ് ബെൻസിന്റെ തീരുമാനം പുതിയ നിരക്ക് വന്നതോടെ പിൻവലിക്കാനിടയുണ്ട്. ബിസിനസ് പ്ലാനുകൾ വീണ്ടും പരിഷ്കരിക്കേണ്ടിവരുമെന്നാണ് ജിഎസ്ടി പരിഷ്കരണത്തെക്കുറിച്ച് ഒൗഡി ഇന്ത്യ മേധാവിയായ റഹീൽ അൻസാരിയുടെ അഭിപ്രായം.
ജൂലൈ ഒന്നിന് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ ഒൗഡി, മെഴ്സിഡസ് ബെൻസ്, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം വാഹനങ്ങളുടെ വില കുറച്ചിരുന്നു.
വാഹന വിലവർധന വിപണിയെ ഉലയ്ക്കുമെന്നു നിർമാതാക്കൾ
12:13 AM Aug 12, 2017 | Deepika.com