ന്യൂഡൽഹി: ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡിനു ലോജിസ്റ്റിക് കന്പനിയായ റിവിഗോയിൽനിന്ന് 120 കോടിയുടെ കരാർ ലഭിച്ചു.
മികച്ച ഇന്ധനക്ഷമത നൽകുന്ന ഐഇജിആർ (ഇന്റലിജന്റ് എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 500 ട്രക്കുകൾ നൽകുന്നതിനാണ് റിവിഗോ ഓർഡർ നൽകിയിരിക്കുന്നത്. ഇതോടെ രാജ്യത്താകമാനം കന്പനിയുടെ പ്രവർത്തനം 25 ശതമാനം വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി റിവിഗോ വക്താവ് അറിയിച്ചു.
400 ഹോഴ്സ്പവറുള്ള എൻജിൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് അശോക് ലെയ്ലാൻഡ് അവതരിപ്പിച്ചത്. അശോക് ലെയ്ലാൻഡ് ഗ്ലോബൽ ട്രക്ക്സ് പ്രസിഡന്റ് അനൂജ് കതൂരിയയും റിവിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദീപക് ഗാർഗും ചേർന്നു കരാറിൽ ഒപ്പിട്ടു.
റിവിഗോയുടെ ആദ്യകാലം മുതൽ ലെയ്ലാൻഡ് ട്രക്കുകളാണു കന്പനി ഉപയോഗിച്ചു വരുന്നത്. തങ്ങളുടെ മേൽ കാലങ്ങളായി റിവിഗോ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിൽ സന്തുഷ്ടരാണെന്നു കതൂരിയ പറഞ്ഞു. ലെയ്ലാൻഡ് അവതരിപ്പിച്ച സാങ്കേതികവിദ്യയ്ക്കുള്ള അംഗീകാരമായി പുതിയ ഓർഡറിനെ കണക്കാക്കുന്നതായി കരൂരിയ പറഞ്ഞു.
അശോക് ലെയ്ലാൻഡിന് 120 കോടിയുടെ കരാർ
12:13 AM Aug 12, 2017 | Deepika.com