കറാച്ചി: പാക്കിസ്ഥാനിൽനിന്നു കുഷ്ഠരോഗം നിർമാർജനം ചെയ്യാൻ ജീവിതം സമർപ്പിച്ച സിസ്റ്റർ ഡോ. റൂത്ത് ഫൗ (87) അന്തരിച്ചു. പാക്കിസ്ഥാന്റെ മദർ തെരേസ എന്നറിയപ്പെടുന്ന സിസ്റ്റർ റൂത്തിന്റെ അന്ത്യം കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 1960ലാണു സിസ്റ്റർ പാക്കിസ്ഥാനിലെത്തിയത്. സിസ്റ്റർ റൂത്തിന്റെ സംസ്കാരം ഓഗസ്റ്റ് 19നു കറാച്ചി സെന്റ് പാട്രിക് കത്തീഡ്രലിൽ നടക്കും.
1929ൽ ജർമനിയിൽ ജനിച്ച സിസ്റ്റർ റൂത്ത് ഡോക്ടറായിരുന്നു. രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികൾക്കിടയിലായിരുന്നു റൂത്ത് ബാല്യകാലം കഴിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സൊസൈറ്റി ഓഫ് ഡോട്ടേഴ്സ് ഓഫ് ഹാർട്ട് ഓഫ് മേരി സന്യാസിനി സഭയിൽ അംഗമായി. മദർ തെരേസയെപ്പോലെ ഇന്ത്യയിലെ അശരണർക്കിടയിൽ സേവനം ചെയ്യാനായിരുന്നു സിസ്റ്റർ റൂത്ത് നിയോഗിക്കപ്പെട്ടത്. എന്നാൽ, ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വീസാ പ്രശ്നങ്ങൾമൂലം പാക്കിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയിൽ സിസ്റ്ററിന് ഇറങ്ങേണ്ടി വന്നു. കറാച്ചി നഗരത്തിലെ നൂറു കണക്കിനു കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ കണ്ട് സിസ്റ്റർ റൂത്ത് പാക്കിസ്ഥാനാണു തന്റെ കർമമണ്ഡലമെന്നു തീരുമാനിച്ചു. 1962ൽ സിസ്റ്ററിന്റെ നേതൃത്വത്തിൽ കറാച്ചിയിൽ മാരി അഡലെയ്ഡ് ലെപ്രസി സെന്റർ സ്ഥാപിതമായി. ഇതിന്റെ ശാഖകൾ പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും പ്രവർത്തനമാരംഭിച്ച് അന്പതിനായിരത്തിലധികം കുടുംബങ്ങൾക്കു ചികിത്സയും സാന്ത്വനവും നല്കി. സിസ്റ്ററിന്റെ അശ്രാന്ത പരിശ്രമത്തിനു ഫലം കണ്ടു. 1996ൽ ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ഈ നേട്ടം കൈവരിച്ച ആദ്യ ഏഷ്യൻരാജ്യങ്ങളിലൊന്നായി പാക്കിസ്ഥാൻ മാറി.
1979ൽ പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ ഹിലാൽ-ഇ-ഇംതിയാസ് നല്കി സിസ്റ്റർ റൂത്തിനെ പാക്കിസ്ഥാൻ ആദരിച്ചു. 1989ൽ ഹിലാൽ-ഇ-പാക്കിസ്ഥാൻ ബഹുമതിയും സിസ്റ്ററിനെ തേടിയെത്തി.
നിരാലംബരായ കുഷ്ഠരോഗികൾക്കായി അര നൂറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച സിസ്റ്റർ റൂത്തിന്റെ നിര്യാണം പാക്കിസ്ഥാനെ ദുഃഖത്തിലാഴ്ത്തി. സിസ്റ്റർ റൂത്ത് ജനിച്ചതു ജർമനിയിലാണെങ്കിലും അവരുടെ ഹൃദയം എല്ലായ്പ്പോഴും പാക്കിസ്ഥാനൊപ്പമായിരുന്നുവെന്നു പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാക്കിസ്ഥാന്റെ ‘മദർ തെരേസ’ സിസ്റ്റർ റൂത്ത് ഫൗ അന്തരിച്ചു
01:22 AM Aug 11, 2017 | Deepika.com