ബംഗളൂരു: ഇന്ത്യൻ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ ജാപ്പനീസ് നിക്ഷേപകഭീമൻ സോഫ്റ്റ്ബാങ്കിന്റെ ഫണ്ടിംഗ്. സോഫ്റ്റ് ബാങ്കിന്റെ വിഷൻ ഫണ്ടിൽനിന്ന് 200-250 കോടി ഡോളർ ഫ്ലിപ്കാർട്ടിൽ നിക്ഷേപിക്കുമെന്ന് കമ്പനി ഇന്നലെ പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തോടെ ഫ്ലിപ്കാർട്ടിലെ ഏറ്റവും വലിയ ഓഹരിയുടമയായി സോഫ്റ്റ്ബാങ്ക് മാറും. ഫ്ലിപ്കാർട്ടുമായുള്ള ലയനത്തിൽനിന്ന് സ്നാപ്ഡീൽ ഓഹരിയുടമകൾ പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് സോഫ്റ്റ്ബാങ്കിന്റെ ഫണ്ടിംഗ് പ്രഖ്യാപനം.
ഈ ഫണ്ടിംഗ് റൗണ്ട്കൂടി കഴിയുന്പോൾ തങ്ങളുടെ ബാലൻസ് ഷീറ്റിൽ 400 കോടി ഡോളറിന്റെ അധികനിക്ഷേപമുണ്ടായിരിക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. പുതിയ നിക്ഷേപത്തെ ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ സ്വാഗതം ചെയ്തു. രാജ്യത്ത് കൂടുതൽ മികവോടെ പ്രവർത്തിക്കാൻ ഈ നിക്ഷേപം ഫ്ലിപ്കാർട്ടിനെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും നാളുകൾക്കു മുന്പ് ടെൻസെന്റ്, ഇ-ബേ, മൈക്രോസോഫ്റ്റ് എന്നീ കന്പനികൾ ഫ്ലിപ്കാർട്ടിൽ നടത്തിയ 140 കോടി ഡോളറിന്റെ നിക്ഷേപത്തിനൊപ്പമാണ് സോഫ്റ്റ്ബാങ്കിന്റെ പുതിയ നിക്ഷേപം.
* ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ ഫണ്ടിംഗ് നടത്തി ഇന്ത്യൻ മാർക്കറ്റിലേക്കുള്ള പ്രവേശനം.
* ജെഫ് ബെസോസിന്റെ ആമസോണിനെതിരേ പോരാടാനുള്ള സോഫ്റ്റ്ബാങ്ക് ഉടമ മസയോഷി സണിന്റെ ശ്രമം.
* ആമസോണിനെതിരേ പോരാടാൻ മഹാസഖ്യം (ആലിബാബ-സോഫ്റ്റ്ബാങ്ക്-ഫ്ലിപ്കാർട്ട്-ഇ ബേ, പേ ടിഎം).
* വരുന്ന ദീപാവലിക്ക് വലിയ ഓഫറുകൾ നല്കി ആമസോണും ഫ്ലിപ്കാർട്ടും ഇ-കൊമേഴ്സ് മേഖലയിൽ തരംഗമാകുമെന്നതിന് സാധ്യതയേറി.
*പരസ്യക്കന്പനികൾ, ചരക്കുനീക്ക സ്ഥാപനങ്ങൾ, മീഡിയ എന്നിവയ്ക്ക് വലിയ തോതിൽ വരുമാനമുണ്ടാക്കാനുള്ള സാഹചര്യം.
ഏറ്റവും വലിയ ഓഹരിയുടമയാകാൻ സോഫ്റ്റ്ബാങ്ക്
12:12 AM Aug 11, 2017 | Deepika.com