ഇസ്ലാമാബാദ് : പാക് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് പിഎംഎൽ-എൻ പാർട്ടി നേതാവാകാൻ സാധ്യതയേറി. നവാസ് ഷരീഫിനു പാർട്ടി നേതാവായി തുടരാനാവില്ലെന്നും പുതിയ ചീഫിനെ ഉടൻ തെരഞ്ഞെടുക്കണമെന്നും നിർദേശിച്ച് ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞദിവസം പാർട്ടിക്കു നോട്ടീസ് നൽകിയിരുന്നു.
ഷഹബാസ് ഷരീഫായിരിക്കും പുതിയ നേതാവെന്ന് പാർട്ടിയിലെ മുതിർന്ന അംഗമായ രാജാ സഫറുൾ ഹക്ക് റിപ്പോർട്ടർമാരോടു പറഞ്ഞു.രാജിവച്ച പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാഹനറാലി ലാഹോറിലെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും.
ഇതിനിടെ പുതിയ പാക് പ്രധാനമന്ത്രി അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയല്ലെന്നും ഇപ്പോഴത്തെ പാർലമെന്റിന്റെ കാലാവധി തീരുന്നതുവരെ അദ്ദേഹത്തെ മാറ്റില്ലെന്നും നവാസ് ഷരീഫ് വ്യക്തമാക്കി.
അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാണെന്നും ഷഹബാസായിരിക്കും തന്റെ പിൻഗാമിയെന്നും നേരത്ത നവാസ് പറഞ്ഞിരുന്നു. ഷഹബാസ് പഞ്ചാബിൽനിന്നു മാറുന്നതു പാർട്ടിക്കുദോഷം ചെയ്യുമെന്ന തിരിച്ചറിവാണു മനം മാറ്റത്തിനു കാരണമെന്നു പറയപ്പെടുന്നു.
ഇന്നലെ നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ കൂറ്റൻ വാഹനറാലി ഇസ്ലാമാബാദിൽനിന്നു 380 കിലോമീറ്റർ അകലെയുള്ള ലാഹോറിലേക്കു പുറപ്പെട്ടു. സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ചാണ് സ്വന്തം തട്ടകത്തിലേക്ക് നവാസ് റോഡ് ഷോ നടത്തുന്നത്. 900ത്തിൽ അധികം വാഹനങ്ങളുടെ വ്യൂഹമാണ് ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് (ജിടി) റോഡിലൂടെ ലാഹോറിലേക്കു നീങ്ങിയത്. ആദ്യഘട്ടത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്കു മൂന്നു മണിക്കൂർ വരെയെടുത്തു. റാലി ഇന്നു ലാഹോറിലെത്തുമെന്നു സംഘാടകർ പറയുന്നുണ്ടെങ്കിലും രണ്ടു മൂന്നു ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
പാക്കിസ്ഥാൻ: ഷഹബാസ് പാർട്ടി പ്രസിഡന്റാവും
12:08 AM Aug 10, 2017 | Deepika.com