കൊച്ചി: കേരോത്പന്നങ്ങളുടെ നിർമാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനു നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ പ്രോജക്ട് അപ്രൂവൽ കമ്മിറ്റി 31.34 കോടി രൂപയുടെ 30 പദ്ധതികൾക്ക് അനുമതി നൽകി. എട്ടെണ്ണം ഗവേഷണ പദ്ധതികളും, ഇരുപത്തിരണ്ടെണ്ണം നാളികേര സംസ്കരണത്തിനും ഉത്പന്ന വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികളുമാണ്.
നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. ബി.എൻ.എസ്. മൂർത്തിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. നാളികേര സംസ്കരണവും ഉത്പന്ന വൈവിധ്യവത്കരണവും എന്ന ഉപഘടകത്തിനു കീഴിൽ പ്രതിവർഷം 255 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള മൂന്നു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ യൂണിറ്റുകൾക്കും പ്രതിവർഷം 45 ലക്ഷം നാളികേരം ചിരവി ശീതീകരിച്ചു സൂക്ഷിക്കുന്ന ഒരു യൂണിറ്റിനും അനുമതി നൽകിയിട്ടുണ്ട്.
പ്രതിവർഷം 96 ലക്ഷം നാളികേരം സംസ്കരിച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും വെർജിൻ കോക്കനട്ട് ഓയിലും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് സമഗ്ര സംസ്കരണ യൂണിറ്റുകളും, 75 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ട് ഇളനീർ പ്രോസസിംഗ് യൂണിറ്റുകളും, പ്രതിവർഷം 135 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ട് കോക്കനട്ട് ഓയിൽ യൂണിറ്റുകളും, പ്രതിവർഷം 120 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള നാലു കൊപ്രാ ഡ്രയർ യൂണിറ്റുകളും അനുമതി ലഭിച്ചവയിൽപ്പെടുന്നു.
പ്രതിവർഷം 41 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള അഞ്ചു ബോൾ കൊപ്ര നിർമാണ യൂണിറ്റുകൾക്കും പ്രതിവർഷം 36 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള നാളികേര പൊടിയിൽനിന്നു ഡയറ്ററി ഫൈബർ ഉത്പാദിപ്പിക്കുന്ന ഒരു യൂണിറ്റിനും പ്രതിവർഷം 9,000 മെട്രിക് ടണ് ചിരട്ടക്കരി ഉത്പാദിപ്പിക്കുന്ന രണ്ടു ഷെൽ ചാർക്കോൾ യൂണിറ്റുകൾക്കും അനുമതിയുണ്ട്.
കേരളത്തിൽ പ്രതിദിനം 15,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള ഒരു കോക്കനട്ട് ഓയിൽ യൂണിറ്റിനും പ്രതിദിനം 12,000 നാളികേരം സംസ്കരിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും വെർജിൻ കോക്കനട്ട് ഓയിലും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സമഗ്ര സംസ്ക്കരണ യൂണിറ്റിനും പ്രതിദിനം 30,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള മൂന്നു കൊപ്രഡ്രയർ യൂണിറ്റുകൾക്കും പ്രതിദിനം 15,000 നാളികേരം ചിരവി ശീതീകരിച്ച് കേടുകൂടാതെ സൂക്ഷിക്കുന്ന ഒരു യൂണിറ്റിനും അനുമതി ലഭിച്ചു.
കേര സമൃദ്ധമാകാൻ കേരളം
12:07 AM Aug 10, 2017 | Deepika.com