കൊച്ചി: പ്രമുഖ സ്വർണപ്പണയ കന്പനിയായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 351 കോടി രൂപ അറ്റാദായമുണ്ടാക്കി. മുൻ വർഷം ഇതേ കാലയളവിലെ 270 കോടി രൂപയെ അപേക്ഷിച്ച് 30 ശതമാനം വർധനയാണിതെന്നു മുത്തൂറ്റ് ഫിനാൻസ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായ്പാ ആസ്തികളുടെ കാര്യത്തിൽ 574 കോടി രൂപയുടെ വർധനയും ഇക്കാലയളവിലുണ്ടായി. വർധന രണ്ടു ശതമാനം. 2017 ജൂണ്‍ 30ലെ കണക്കുകൾ പ്രകാരം വായ്പാ ആസ്തികൾ 27852 കോടി രൂപയാണ്.
മുത്തൂറ്റ് ഹോംഫിൻ ഇന്ത്യയുടെ ശേഷിക്കുന്ന 11.73 ശതമാനം ഓഹരികൾകൂടി സമാഹരിക്കാൻ മുത്തൂറ്റ് ഫിനാൻസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.
38.72 കോടി രൂപയ്ക്കായിരിക്കും ഈ ഏറ്റെടുക്കൽ. ഇതോടെ മുത്തൂറ്റ് ഹോംഫിൻ മുത്തൂറ്റ് ഫിനാൻസിന്റെ പൂർണ സബ്സിഡിയറി ആയി മാറും.
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും കന്പനിക്ക് 574 കോടി രൂപയുടെ വളർച്ച കൈവരിക്കാനായത് കന്പനി സ്വീകരിച്ച നടപടികൾക്കു ഫലമുണ്ടാകുന്നു എന്നതാണു സൂചിപ്പിക്കുന്നതെന്നു ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവർ പറഞ്ഞു.
മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം ഉയർന്നു
12:03 AM Aug 09, 2017 | Deepika.com