ഇസ്ലാമാബാദ്: പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ നിർദേശിച്ച് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് പാർട്ടിക്ക്(പിഎംഎൽ-എൻ) പാക് ഇലക്ഷൻ കമ്മീഷൻ നോട്ടീസയച്ചു.
ജൂലൈ 28നു പാനമഗേറ്റ് കേസിൽ നവാസ് ഷരീഫിനെ അയോഗ്യനാക്കിക്കൊണ്ടു സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനെത്തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചിരുന്നു. എന്നാൽ പാർട്ടി പ്രസിഡന്റ് പദവി ഉപേക്ഷിച്ചില്ല. കോടതി അയോഗ്യത കല്പിച്ചയാൾക്ക് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച 2002ലെ ഉത്തരവു പ്രകാരം പാർട്ടി നേതൃത്വത്തിൽ തുടരാനാവില്ലെന്നു കമ്മീഷൻ പറഞ്ഞു. പിഎംഎൽ-എന്നിന്റെ ഭരണഘടന പ്രകാരം ഒരാഴ്ചയ്ക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ടതുണ്ടെന്ന കാര്യവും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നവാസിന്റെ അനുജനും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ് പാർട്ടി പ്രസിഡന്റായേക്കുമെന്നാണു സൂചന. നവാസിന്റെ പത്നി കുൽസുമിന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. സ്വന്തം തട്ടകമായ ലാഹോറിലേക്ക് ഇന്നു റാലി നടത്തുമെന്നു നവാസ്പ്രഖ്യാപിച്ചു. റാലി ലാഹോറിൽ എത്തിയശേഷം പാർട്ടി നേതാവിന്റെ പേരു പ്രഖ്യാപിക്കാനാണ് നവാസിന്റെ തീരുമാനമെന്നു പറയപ്പെടുന്നു.
പ്രധാനമന്ത്രി പദത്തിൽ നിന്നു മാറിയെന്നുവച്ച് രാഷ്ട്രീയം വിടാൻ പദ്ധതിയില്ലെന്നു നവാസ് റിപ്പോർട്ടർമാരോടു പറഞ്ഞു. അധികാരത്തിൽ തിരികെയെത്തുന്നതിനല്ല, നിയമവാഴ്ച ഉറപ്പാക്കുന്നതിനാണു മുൻഗണന നൽകുക. സുപ്രീംകോടതി വിധിക്ക് എതിരേ റിവ്യൂ ഹർജി നൽകുമെന്നും നവാസ് വ്യക്തമാക്കി.
മകന്റെ വക ദുബായിലുള്ള കന്പനിയിൽ നിന്നു മാസശന്പളം കൈപ്പറ്റിയെന്നും ഇക്കാര്യം മറച്ചുവച്ചെന്നുമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി നവാസിനെതിരേ വിധി പ്രസ്താവിച്ചത്. താൻ ഇത്തരത്തിൽ ശന്പളം വാങ്ങിയിട്ടില്ലെന്നു നവാസ് പറഞ്ഞു.
ഇന്നുരാവിലെ ഇസ്ലാമാബാദിൽനിന്നു ചരിത്ര പ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് റോഡിലൂടെ ലാഹോറിലേക്കുള്ള വാഹനവ്യൂഹം പുറപ്പെടുമെന്നു പിഎംഎൽ-എൻ പാർട്ടി നേതാക്കൾ അറിയിച്ചു.
ലാഹോറിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ റാലിക്കുള്ള സുരക്ഷ ശക്തമാക്കി. ലാഹോർ യാത്രാ നീക്കത്തെ നവാസിന്റെ എതിരാളി ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിച്ചു.
ഇതേസമയം നവാസ് രാജിവച്ച ഒഴിവിൽ പാർലമെന്റിലേക്കു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഷഹബാസിനെ മത്സരിപ്പിക്കേണ്ടതില്ലെന്നു പാർട്ടി ഒൗദ്യോഗികമായി തീരുമാനിച്ചു. നവാസിന്റെ ഭാര്യ കുൽ്സും മകൾ മറിയം എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കാനാണ് ആലോചന.
നേരത്തേ ഷഹബാസിനെ മത്സരിപ്പിക്കുമെന്നു പറഞ്ഞ നവാസ് അവസാന നിമിഷം പാലം വലിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
പഞ്ചാബിൽ നിന്നു ഷഹബാസ് മാറുന്നതു പാർട്ടിക്കു ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായത്തെത്തുടർന്നാണ് ഷഹബാസിനെ ഒഴിവാക്കാൻ നവാസ് തീരുമാനിച്ചതെന്നാണു പുതിയ വിശദീകരണം.
പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ഷരീഫിന്റെ പാർട്ടിക്കു നിർദേശം
12:02 AM Aug 09, 2017 | Deepika.com