ബെയ്ജിംഗ്: അമേരിക്കയുടെ ആഹ്വാനം ചെവിക്കൊണ്ട് ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാകണമെന്ന് ചൈന.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന്റെ പേരിൽ യുഎൻ രക്ഷാസമിതി ഉത്തരകൊറിയയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം പൂർണമായും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ചൈന ഉപരോധംമൂലം തങ്ങൾക്ക് ഏറെ സാന്പത്തിക നഷ്ടമുണ്ടാവുമെന്നു ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയയുടെ സുഹൃത്തായ ചൈനയ്ക്ക് അവരുമായി നല്ലതോതിൽ വാണിജ്യ ഇടപാടുണ്ട്. ഉപരോധത്തിന്റെ അനന്തരഫലം ഏറ്റവും കൂടുതൽ ബാധിക്കുക ചൈനയെ ആണെങ്കിലും മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഉപരോധത്തെ പിന്താങ്ങുന്നുവെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മനിലയിൽ ആസിയാൻ സമ്മേളനത്തിൽ പറഞ്ഞു.
ഉത്തരകൊറിയൻ സർക്കാരിനെ അട്ടിമറിക്കില്ലെന്നും അവരുമായി ചർച്ചയ്ക്കു തയാറാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റക്സ് ടില്ലേഴ്സൺ പ്രഖ്യാപിച്ചതിനെ വാങ് സ്വാഗതം ചെയ്തു. ശുഭസൂചനകളാണ് യുഎസിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും സമാന പ്രതികരണം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഉത്തരകൊറിയയുടെ കയറ്റുമതി തടസപ്പെടുത്തുന്ന ഉപരോധങ്ങളാണ് രക്ഷാസമിതി ശനിയാഴ്ച അംഗീകരിച്ചത്. കയറ്റുമതിയിലൂടെ മാത്രം വർഷം 300 കോടി ഡോളറിന്റെ പ്രതിവർഷ വരുമാനം ഉത്തരകൊറിയയ്ക്കുണ്ട്. ഉപരോധം നടപ്പാക്കപ്പെടുന്പോൾ ഇത് മുന്നിലൊന്നായി ചുരുങ്ങും. മേഖലയുടെ സമാധാനത്തിനായി ഉപരോധം കർശനമായി നടപ്പാക്കുമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാവണമെന്നു ചൈന
12:02 AM Aug 09, 2017 | Deepika.com