സിയൂൾ: ആണവ മിസൈൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഉത്തരകൊറിയ. ഉത്തരകൊറിയയെ ഒറ്റപ്പെടുത്തുന്നതിനും ശ്വാസംമുട്ടിക്കുന്നതിനുമുള്ള അമേരിക്കയുടെ ഹീനമായ പദ്ധതിയുടെ ഭാഗമാണ് കഴിഞ്ഞദിവസം യുഎൻ രക്ഷാസമിതി പ്രഖ്യാപിച്ച ഉപരോധമെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ട പ്രസ്താവനയിൽ ആരോപിച്ചു.
ആണവ മിസൈൽ പദ്ധതിയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണു മിസൈൽ പദ്ധതി നടപ്പാക്കുന്നത്. കൊറിയൻ മേഖലയെ ആണവയുദ്ധത്തിന്റെ വക്കിലെത്തിക്കുന്ന നടപടിയാണ് അമേരിക്കയുടേത്. ഉത്തരകൊറിയൻ ജനതയ്ക്ക് എതിരേ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് അമേരിക്ക കനത്ത വില നൽകേണ്ടിവരുമെന്ന് കെസിഎൻ എ പറഞ്ഞു.
ഇതിനിടെ ആസിയാൻ സമ്മേളനത്തിനായി മനിലയിലെത്തിയ ഉത്തരകൊറിയൻ വിദേശമന്ത്രി റി യോങ് ഹോ ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രിയുമായി കുശലപ്രശ്നത്തിനു തയാറായെങ്കിലും ഇരുരാജ്യങ്ങളും ചർച്ച നടത്തണമെന്ന നിർദേശം തള്ളിക്കളഞ്ഞു. ദക്ഷിണകൊറിയയ്ക്ക് ആത്മാർഥതയില്ലെന്ന് റി യോങ് ഹോ പറഞ്ഞു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തിയതിന്റെ പേരിൽ ശനിയാഴ്ചയാണ് ഉത്തരകൊറിയയ്ക്ക് എതിരേ ഉപരോധം ഏർപ്പെടുത്തുന്ന യുഎസ് പ്രമേയം യുഎൻ രക്ഷാസമിതി ഏകകണ്ഠമായി പാസാക്കിയത്.
ഉത്തരകൊറിയയിൽ നിന്നുള്ള കയറ്റുമതി തടസപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഉപരോധങ്ങൾ രാജ്യത്തിന്റെ സന്പദ്ഘടനയ്ക്കു കനത്ത ആഘാതം ഏല്പിക്കും. ഉത്തരകൊറിയയുടെ കയറ്റുമതി വരുമാനം നിലവിലുള്ളതിന്റെ മൂന്നിലൊന്നായി കുറയും.
ഉപരോധം അനിവാര്യമായിരുന്നെന്നും ഉത്തരകൊറിയ മിസൈൽ പദ്ധതി നിർത്തിവയ്ക്കണമെന്നും ചൈന നിർദേശിച്ചു. മിസൈൽ പരീക്ഷണം നിർത്തിവച്ചാൽ ഉത്തരകൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഉത്തരകൊറിയൻ പ്രശ്നത്തെക്കുറിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇനുമായി ഫോണിൽ ചർച്ച നടത്തി.
അമേരിക്കയെ പാഠം പഠിപ്പിക്കും: ഉത്തരകൊറിയ
12:14 AM Aug 08, 2017 | Deepika.com