കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരേ പ്രക്ഷോഭം നടത്തുന്നവർ വലൻസ്യാ നഗരത്തിലെ സൈനികതാവളം ആക്രമിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. പട്ടാളത്തിൽനിന്ന് ഒളിച്ചോടിയ ലഫ്റ്റനന്റിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് യൂണിഫോം ധരിച്ച് വലൻസിയ മിലിട്ടറി ആസ്ഥാനം ആക്രമിക്കാൻ ശ്രമിച്ചത്.
സൈന്യം നടത്തിയ റെയ്ഡിൽ രണ്ടു പേർ കൊല്ലപ്പെടുകയും എട്ടു പേർ പിടിയിലാകുകയും ചെയ്തു. ശേഷിക്കുന്ന പത്തുപേർക്കായി തെരച്ചിൽ ഊർജിതമാക്കി.
പട്ടാളത്തിൽനിന്ന് ഒളിച്ചോടി യുഎസിലെ ഫ്ളോറിഡയിൽ അഭയം തേടിയ ലഫ്റ്റനന്റിന്റെ നേതൃത്വത്തിൽ സിവിലിയൻമാരാണ് ആക്രമണം നടത്തിയതെന്ന് പട്ടാളം പത്രക്കുറിപ്പിൽ അറിയിച്ചു. പിടിയിലായവരിൽ ലഫ്റ്റനന്റും ഉൾപ്പെടുന്നു.
തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും ഇവർക്ക് അമേരിക്കയുടെയും കൊളംബിയയുടെയും പിന്തുണയുണ്ടെന്നും പ്രസിഡന്റ് മഡുറോ ആരോപിച്ചു. ആക്രമണത്തിനു പിന്നാലെ വലൻസിയയിൽ രാത്രിതന്നെ കർഫ്യു ഏർപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
ആക്രമണത്തിന് മുന്പായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ ക്യാപ്റ്റൻ ഹുവാൻ കാഗ്വാറിപാനോ എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച സംഘം മഡുറോയുടെ കിരാതഭരണത്തിനെതിരേ രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്യുകയുണ്ടായി. ആക്രമണം നടത്തിയ ലഫ്റ്റനന്റ് ഇയാൾ തന്നെയാണോ എന്നു വ്യക്തമല്ല.
വെനസ്വേലൻ സൈനികതാവളം ആക്രമിച്ചവർ പിടിയിൽ
12:14 AM Aug 08, 2017 | Deepika.com