വാരി(നൈജീരിയ): തെക്കുകിഴക്കൻ നൈജീരിയയിൽ കത്തോലിക്കാ പള്ളിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ 12 വിശ്വാസികൾ കൊല്ലപ്പെട്ടു. അനാബ്ര സംസ്ഥാനത്തെ ഒനിറ്റ്ഷാ നഗരത്തിനു സമീപത്തെ ഒസുബുലു സെന്റ് ഫിലിപ്സ് പള്ളിയിൽ ഇന്നലെ രാവിലെ ആറിനായിരുന്നു ആക്രമണം. നിരവധി പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 12 പേരുടെ മരണം സ്ഥിരീകരിച്ചതായും മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയതായും എൻനേവിയിലെ നാമ്ദി അസികിവേ യൂണിവേഴ്സിറ്റി ടീച്ചിംഗ് ആശുപത്രി അധികൃതർ പറഞ്ഞു.
മുഖംമൂടി ധരിച്ച അഞ്ചു പേരാണ് ആക്രമണം നടത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം, ഒരാളാണ് ആക്രമണം നടത്തിയതെന്ന് അനാബ്ര സ്റ്റേറ്റ് പോലീസ് കമ്മീഷണർ ഗാർബ ഉമർ പറഞ്ഞു. പള്ളിക്കകത്തു പ്രവേശിച്ചയുടൻ ഭീകരർ ഒരു വിഭാഗം വിശ്വാസികളെ മാറ്റിനിർത്തിയശേഷം അവർക്കു നേരേ വെടിവയ്ക്കുകയാണുണ്ടായത്. പിന്നീട് ഭീകരർ പള്ളിയിലുണ്ടായിരുന്ന മുഴുവൻ വിശ്വാസികൾക്കു നേർക്കും വെടിവച്ചു. തുടർന്ന് സുരക്ഷാ സേന പള്ളി വളഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയയുടെ വടക്കുകിഴക്കൻ മേഖയിൽ ബോക്കോ ഹറാം ആക്രമണങ്ങൾ നടത്തുക പതിവാണ്.
2009നു ശേഷം ബോക്കോ ഹറാം നടത്തിയ ആക്രമണങ്ങളിൽ 20,000 പേർക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്.
നൈജീരിയയിൽ കത്തോലിക്കാ പളളിയിൽ ഭീകരാക്രമണം; 12 മരണം
12:52 AM Aug 07, 2017 | Deepika.com