ഹിരോഷിമ: ആണവമുക്ത ലോകം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമം മുന്നോട്ടുകൊണ്ടുപോകുമെന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. വടക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഹിരോഷിമയിലെ സമാധാന പാർക്കിൽ 72-ാം അനുസ്മരണാച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15നാണ് അമേരിക്കയുടെ ബി-29 യുദ്ധവിമാനം ഹിരോഷിമയിൽ അണുബോംബിട്ടത്. ഒാഗസ്റ്റ് ഒന്പതിന് നാഗസാക്കിയിലും അണുബോംബിട്ടു. ആറു ദിവസത്തിനുശേഷം ജപ്പാൻ കീഴടങ്ങുകയും രണ്ടാംലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 8.15ന് ഒരു മിനിറ്റ് മൗനമാചരിച്ചുകൊണ്ടാണ് ഹിരോഷിമയിൽ അനുസ്മരണാച്ചടങ്ങ് ആരംഭിച്ചത്. ആണവായുധ നിരോധന ഉടന്പടിയിൽ എല്ലാ രാജ്യങ്ങളും ചേരണമെന്നു ഹിരോഷിമ മേയർ കസുമി മറ്റ്സുയി പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ പക്കലായി പതിനയ്യായിരം അണ്വായുധങ്ങളുള്ളപ്പോൾ ആണവമുക്ത ലോകമെന്നത് യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഹിരോഷിമ ദിനാചരണം പ്രമാണിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
72 വർഷത്തെ ദുരന്തത്തിൽനിന്നു കരകയറിയ ഹിരോഷിമയുടെ സമാധാനത്തിനുള്ള ദൃഢനിശ്ചയം ലോകത്തിനു തന്നെ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിരോഷിമ ദുരന്തത്തിന്റെ 72-ാം വാർഷികം ആചരിച്ചു
12:52 AM Aug 07, 2017 | Deepika.com