നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ചരക്കുസേവന നികുതിനിയമത്തിൽ കയറ്റുമതിവ്യാപാരം അന്തർസംസ്ഥാനവ്യാപാരത്തിനു സമമായി കരുതാവുന്നതാണ്. പക്ഷേ, നികുതിനിരക്ക് പൂജ്യം ആയിരിക്കും. ഇന്ത്യയിലെ കയറ്റുമതി ഉത്പന്നങ്ങളെ ആഗോള വിലനിലവാരത്തിനൊപ്പം ആക്കുന്നതിനാണിത്. കയറ്റുമതിസമയത്ത് ഒന്നുകിൽ ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ജിഎസ്ടി) അടച്ചതിനു ശേഷം റീഫണ്ടു വാങ്ങുകയോ അല്ലെങ്കിൽ നിശ്ചിത ബോണ്ട് പ്രകാരം വ്യാപാരം നടത്തുകയോ ചെയ്യാവുന്നതാണ്.
ബോണ്ട് പ്രകാരം കയറ്റുമതി ചെയ്യുന്നപക്ഷം ഉപയോഗിച്ച വസ്തുക്കളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാവുന്നതാണ്. ഐജിഎസ്ടി അനുസരിച്ച് കയറ്റുമതിക്ക് കസ്റ്റംസിന്റെ മുന്പാകെ ഷിപ്പിംഗ് ബില്ലുകൾ മാത്രം ഫയൽ ചെയ്താൽ മതി.
ഫയൽ ചെയ്യുന്ന ഷിപ്പിംഗ് ബില്ലുകൾ ഐജിഎസ്ടി നിയമപ്രകാരം സമർപ്പിച്ച റീഫണ്ട് ആപ്ലിക്കേഷൻ ആയി കണക്കാക്കുന്നതും അതനുസരിച്ച് റീഫണ്ട് നല്കപ്പെടുന്നതുമാണ്. സ്വന്തമായി ഉത്പാദനം നടത്തിയശേഷം കയറ്റുമതി ചെയ്യുന്ന സപ്ലൈയറുടെയും മർച്ചന്റ് എക്സ്പോർട്ടറുടെയും നടപടിക്രമങ്ങൾ ഒരേ രീതിയിൽതന്നെയാണ്.
പ്രത്യേക സാന്പത്തികമേഖലയായ സെസിലെ എക്സ്പോർട്ട് യൂണിറ്റിലേക്ക് സാധനങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നവർ നിർബന്ധമായും ചരക്കുസേവനനികുതിയുടെ കീഴിൽ രജിസ്ട്രേഷൻ എടുത്തിരിക്കണം. അങ്ങനെയുള്ള വിതരണത്തെ അന്തർസംസ്ഥാന വിതരണമായിട്ടാണ് കണക്കാക്കുന്നത്. അന്തർസംസ്ഥാന വ്യാപാരം നടത്തുന്നവർ ഐജിഎസ്ടിയുടെ കീഴിലാണ് വരുന്നതും നികുതി അടയ്ക്കേണ്ടതും.
കയറ്റുമതി ചെയ്യപ്പെട്ട സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ 90 ശതമാനവും ഏഴു ദിവസത്തിനകം നല്കണമെന്നാണു വ്യവസ്ഥ. ബാലൻസ് വരുന്ന 10 ശതമാനം തുക 60 ദിവസത്തിനുള്ളിൽ റീഫണ്ടായി നല്കുന്നതാണ്. 60 ദിവസത്തിനകം മുഴുവൻ തുകയും റീഫണ്ടായി ലഭിച്ചില്ലെങ്കിൽ ആറു ശതമാനം നിരക്കിൽ പലിശ ലഭിക്കും.
കയറ്റുമതി ചെയ്ത സമയത്തു നല്കപ്പെട്ട ഐജിഎസ്ടി തുക ജിഎസ്ടിആർ-3 എന്ന ഫോമിൽ റിട്ടേണ് സമർപ്പിച്ചു കഴിഞ്ഞാലുടൻ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അടച്ച തുകയ്ക്ക് തുല്യമായ ഐജിഎസ്ടിയുടെ തുക റീഫണ്ടായി ബാങ്കിൽ അടച്ചു നല്കുന്നതാണ്.
നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നവർക്കും മുകളിൽ സൂചിപ്പിച്ച ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, കയറ്റുമതിമൂല്യം ഫോറിൻ എക്സ്ചേഞ്ചിൽ തന്നിരിക്കണം എന്നു നിഷ്കർഷ ഉണ്ട്.
കയറ്റുമതിക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് കയറ്റുമതിക്കു മാത്രമായി രൂപീകരിച്ച സ്ഥാപനങ്ങൾക്ക് മുന്പു ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ചരക്കുസേവനനികുതിയിലും തുടരുന്നതാണ്. അങ്ങനെയുള്ള സ്ഥലങ്ങളിലേക്കുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണങ്ങളും ഐജിഎസ്ടി ക്ക് ബാധകമാണ്. എന്നാൽ, പൂർണമായും കയറ്റുമതി ചെയ്യുന്ന വസ്തുക്കൾ വിതരണം ചെയ്യുന്ന സമയത്ത് പൂജ്യം ശതമാനമാണ് നികുതി ബാധകമാകുന്നത്.
ജിഎസ്ടി നിലവിൽവന്ന ദിവസം ഇരിക്കുന്ന സ്റ്റോക്കുകൾ മൂന്നു മാസ കാലാവധിക്കുള്ളിൽ കയറ്റുമതി ചെയ്യുകയാണെങ്കിൽ അവയ്ക്ക് ഉയർന്ന നിരക്കിൽ ഡ്യൂട്ടി ഡ്രോബാക്ക് ലഭിക്കുന്നതാണ്. എന്നാൽ, ആ വസ്തുക്കൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തിരിക്കരുത്. അതോടൊപ്പം ടാക്സ് ക്രെഡിറ്റ് ക്യാരിഫോർവേഡ് ചെയ്യാനും പാടില്ല.
റിവേഴ്സ് ചാർജ് മെക്കാനിസം
ചരക്കോ സേവനമോ കയറ്റുമതിചെയ്യുന്ന വിതരണക്കാർ ജിഎസ്ടിയിൽ രജിസ്ട്രേഷൻ ഇല്ലാത്ത ഡീലർമാരുമായിട്ടുള്ള ഇടപാടുകൾക്ക് റിവേഴ്സ് ചാർജ് മെക്കാനിസം മൂലം നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. എന്നാൽ, അടുത്ത റിട്ടേണിൽതന്നെ ഇവയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ റീഫണ്ട് വാങ്ങുകയോ ചെയ്യാവുന്നതാണ്. കയറ്റുമതി ചെയ്യുന്ന സമയത്ത് വിദേശത്തുള്ള ഇടപാടുകാരുടെ ഇന്ത്യയിലെ ഏജന്റിനു നല്കുന്ന കമ്മീഷൻ ജിഎസ്ടിക്കു വിധേയമാണ്. സെപ്റ്റംബർ 30 വരെ മാത്രമേ ഉയർന്ന നിരക്കിൽ ഡ്യൂട്ടിഡ്രോബായ്ക്ക് നല്കൂ. അതിനുശേഷം കയറ്റുമതിക്കായി ഉപയോഗിച്ച വസ്തുക്കൾ ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കിൽ നല്കിയ കസ്റ്റംസ് ഡ്യൂട്ടി മാത്രമേ ഡ്രോബായ്ക്കായി ലഭിക്കൂ.
ഇറക്കുമതി ചെയ്ത വസ്തുക്കൾ സംസ്കരണം നടത്തിയശേഷം കയറ്റുമതി ചെയ്യുന്ന സമയത്ത്, ഇറക്കുമതി ചെയ്ത സമയത്തടച്ച കസ്റ്റംസ് ഡ്യൂട്ടിയും മറ്റും ഡ്രോബായ്ക്കായി ആവശ്യപ്പെടാവുന്നതാണ്. ഇറക്കുമതി ചെയ്ത സമയത്തു നല്കപ്പെട്ട എല്ലാ നികുതികൾക്കും ഇത് ബാധകമാണ്. ചരക്കുസേവനനികുതി പ്രാബല്യത്തിൽ വന്നതിനു ശേഷം ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് നല്കപ്പെടുന്ന കസ്റ്റംസ് ഡ്യൂട്ടിയും ഐജിഎസ്ടിയും സെസും എല്ലാം ഡ്യൂട്ടിഡ്രോബായ്ക്കായി കയറ്റുമതിക്കു ശേഷം ആവശ്യപ്പെടാം. എന്നാൽ, എംഇഐഎസ് സ്കീമിലും സർവീസ് എക്സ്പോർട്ട് ഫ്രം ഇന്ത്യ സ്കീമിലും ലഭിച്ചിരിക്കുന്ന സ്ക്രിപ്പുകൾ ഉപയോഗിച്ച് ജിഎസ്ടി അടയ്ക്കാൻ സാധിക്കില്ല. അവ ബേസിക് കസ്റ്റംസ് ഡ്യൂട്ടിയുടെ അടവിലേക്കായി മാത്രം ഉപയോഗിക്കാവുന്നതാണ്.
ചരക്കുസേവനനികുതിയും കയറ്റുമതിയും
12:44 AM Aug 07, 2017 | Deepika.com