ഇസ്ലാമാബാദ്: പഞ്ചാബ് സിംഹം എന്നു വിളിപ്പേരുള്ള നവാസ് ഷരീഫിനു മൂന്നു തവണ പാക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാനായെങ്കിലും ഒരിക്കൽ പോലും കാലാവധി തികയ്ക്കാനായില്ല. ആദ്യ തവണ പ്രസിഡന്റുമായി ഇടഞ്ഞതുമൂലം കസേര തെറിച്ചു. രണ്ടാംതവണ സൈന്യവുമായി ഇടഞ്ഞതാണു വിനയായത്. മൂന്നാംതവണ പരമോന്നത കോടതി തന്നെ ഷരീഫിന് അയോഗ്യത കല്പിച്ചിരിക്കുകയാണ്. 2013 ജൂണിൽ മൂന്നാം ഊഴം ആരംഭിച്ച ഷരീഫിനു പല സുനാമികളെയും അതിജീവിക്കാനായെങ്കിലും പാനമഗേറ്റ് അഴിമതിക്കേസിൽ സുപ്രീംകോടതിയുടെ വിധിയിൽതട്ടി സ്ഥാനം ഒഴിയേണ്ടിവന്നു.
രണ്ടുതവണ പാക് പഞ്ചാബ് മുഖ്യമന്ത്രിപദം വഹിച്ച അദ്ദേഹം അഴിമതി ആരോപണങ്ങളുടെ പേരിൽ ബേനസീർ ഭൂട്ടോ പ്രധാനമന്ത്രി പദത്തിൽനിന്ന് പടിയിറങ്ങിയതിനെത്തുടർന്നാണ് പ്രധാനമന്ത്രിക്കസേരയിൽ ആദ്യം എത്തിയത്. മൂന്നു വർഷങ്ങൾക്കു ശേഷം, 1993 ഏപ്രില് 18-ന് അഴിമതി ആരോപണങ്ങളുടെ പേരില് നവാസിനെ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന് പുറത്താക്കി. പ്രസിഡന്റിന്റെ നടപടിക്കെതിരേ പാക്കിസ്ഥാൻ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു നവാസിന്റെ തീരുമാനം. . ഒന്നര മാസത്തിനുള്ളിൽ നവാസിനെ പ്രധാനമന്ത്രി പദത്തിൽ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
എന്നാൽ തിരിച്ചുവരവ് സുഖകരമായിരുന്നില്ല. പ്രസിഡന്റ് ഇസ്ഹാഖ് ഖാനുമായുള്ള ഭിന്നത വളരെ രൂക്ഷമായി. ഒടുവിൽ 1993 ജൂലൈ 18-ന് നവാസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1997 ൽ അദ്ദേഹം രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
സാധാരണ പാക്കിസ്ഥാനിലെ സൈനിക നേതൃത്വവുമായി പ്രധാനമന്ത്രിമാർ ഇണങ്ങി പോവാറാണ് പതിവ്. എന്നാൽ, തനിക്കു ലഭിച്ച വലിയ വോട്ടിന്റെ പിൻബലത്തിൽ സൈനിക നേതൃത്വവുമായും അദ്ദേഹം ഇടഞ്ഞു. നിരവധി കരസേനാ മേധാവികളുടെ കസേര ഷെരീഫ് തെറിപ്പിച്ചിട്ടുണ്ട്.
എന്നാൽ നവാസ് ഷരീഫ് തന്നെ നിയമിച്ച മുഷാറഫ് അദ്ദേഹത്തെ പുറത്താക്കി. ഷരീഫിനു സൗദിഅറേബ്യയിൽ രാഷ്ട്രീയ അഭയം തേടേണ്ടിവന്നു. 2007ൽ നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം മുഷാറഫിനെ പുറത്താക്കാൻ ബേനസീർ ഭൂട്ടോയുടെ പിപിപിയുമായി സഹകരിച്ചു. 2013ലെ തെരഞ്ഞെടുപ്പിൽ ഷരീഫിന്റെ പിഎംഎൽ-എൻ ഏറ്റവും വലിയ കക്ഷിയായി. സ്വതന്ത്രരുടെ സഹായത്തോടെ ഭൂരിപക്ഷം ഒപ്പിച്ച് പ്രധാനമന്ത്രിക്കസേരയിൽ എത്തി. ഒരു വർഷം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന പദവി സ്വന്തമാകുമായിരുന്നു. 1949ൽ ലാഹോറിലെ സന്പന്ന വ്യവസായ കുടുംബത്തിലാണു ഷരീഫിന്റെ ജനനം. നിയമബിരുദം എടുത്തശേഷം കുടുംബം വക ഉരുക്കുവ്യവസായ കന്പനിയിൽ ചേർന്നു. 1970കളിൽ സുൾഫിക്കർ അലി ഭൂട്ടോ സ്വകാര്യ വ്യവസാങ്ങളിൽ പലതും ദേശസാത്കരിച്ചത് ഷരീഫ് കുടുംബത്തിനു വിനയായി. മുൻ സൈനിക മേധാവി സിയാ ഉൾ ഹക്കാണ് ഷരീഫിനെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയർത്തിയത്.
ഷരീഫ് അയോഗ്യനായത് ഇങ്ങനെ
ഇസ്ലാമാബാദ്: പാക് രാഷ്ട്രീയത്തിൽ പൊട്ടിത്തെറി സൃഷ്ടിച്ച് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ പുറത്താകലിലേക്കു നയിച്ച പാനമഗേറ്റ് അഴിമതിക്കേസിന്റെ ചരിത്രം ഇങ്ങനെ.
2016 ഏപ്രിൽ നാല്: ലോകത്തിലെ പ്രമുഖർ നികുതി വെട്ടിച്ച് വിദേശരാജ്യങ്ങളിൽ നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങൾ പാനമ പേപ്പറുകളിലൂടെ പുറത്തുവന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയാണ് ഇവ പുറത്തുവിട്ടത്. നവാസ് ഷരീഫിന്റെയും കുടുംബത്തിന്റെയും പേര് ഇതിലുണ്ടായിരുന്നു.
ഏപ്രിൽ 5: ആരോപണം നിഷേധിച്ച ഷരീഫ് ഇവ അന്വേഷിക്കാനായി ജുഡീഷൽ കമ്മീഷൻ രൂപീകരിച്ചു.
ഏപ്രിൽ 26: ഷരീഫ് നിയോഗിച്ച ജുഡീഷൽ കമ്മീഷനെ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ പാർട്ടികൾ നിലപാടെടുത്തു.
നവംബർ 1: ഷരീഫുമായി ബന്ധപ്പെട്ട കേസിൽ നടപടി തുടരാൻ സുപ്രീംകോടതി തീരുമാനിച്ചു.
നവംബർ 7: അഴിമതിയുടെ കേന്ദ്രബിന്ദുവായ ലണ്ടനിലെ ഫ്ളാറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഖത്തർ രാജകുമാരന്റെ കത്ത് ഷരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്(പിഎംഎൽ- എൻ) സുപ്രീംകോടതിയിൽ സമർപ്പിച്ചു.
2017 ജനുവരി 6: ഷരീഫിന്റെ മകൾ മറിയം നവാസ് സ്വത്തു വിവരങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
മേയ് 5: ഔദ്യോഗികമായി ജെഐടി രൂപീകരിക്കപ്പെട്ടു.
മേയ് 22: ജെഐടി തങ്ങളുടെ ആദ്യ ദ്വൈവാര റിപ്പോർട്ട് രണ്ടു വാല്യങ്ങളായി സുപ്രീം കോടതിയിൽ സമർപ്പിച്ചു.
മേയ് 24: ഷരീഫിനും അദ്ദേഹത്തിന്റെ ആൺമക്കളായ ഹുസൈൻ, ഹസൻ എന്നിവർക്കും ജെഐടി ചോദ്യാവലി നല്കി.
മേയ് 28: ഷരീഫിന്റെ മൂത്തമകൻ ഹുസൈൻ ജെഐടിക്കു മുന്നിൽ ഹാജരാകുന്നു.
മേയ് 30: ഹുസൈൻ രണ്ടാംവട്ടവും ജെഐടിക്കു മുന്നിൽ ഹാജരാകുന്നു.
ജൂൺ 13: ശരിയായരീതിയിൽ അന്വേഷണം നടത്താൻ സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജെഐടി സുപ്രീം കോടതിയിൽ റിപ്പോർട്ട് നല്കുന്നു.
ജൂൺ 15: ചോദ്യംചെയ്യലിനു വിധേയനാകാൻ ഷരീഫ് ജെഐടിക്കു മുന്നിൽ ഹാജരാകുന്നു. ആദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി ഏതെങ്കിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നത്.
ജൂൺ 17: ഷരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫിനെ ജെഐടി ചോദ്യം ചെയ്തു.
ജൂലൈ 5: ഷരീഫിന്റെ മകൾ മറിയം ജെഐടിക്കു മുന്നിൽ ഹാജരാകുന്നു.
ജൂലൈ 7: അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്പായി തന്റെ മൊഴികൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി ജെഐടിക്കു കത്തയയ്ക്കുന്നു.
ജൂലൈ 8: ഖത്തർ പ്രധാനമന്ത്രിയുടെ മൊഴി ഉൾപ്പെടുത്താത്ത ജെഐടിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ഷരീഫിന്റെ പാർട്ടിയായ പിഎംഎൽ-എൻ പ്രഖ്യാപിച്ചു.
ജൂലൈ 10: ജെഐടി അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു.
ജൂലൈ 21: സുപ്രീംകോടതി കേസ് വിധി പറയാൻ മാറ്റിവയ്ക്കുന്നു.
ജൂലൈ 28: ഷരീഫിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധി അഞ്ചംഗ ബഞ്ച് ഐക്യകണ്ഠ്യേന പ്രഖ്യാപിക്കുന്നു.
മൂന്നാമൂഴത്തിലും കാലാവധി പൂർത്തിയാക്കാതെ ഷരീഫ്
01:27 AM Jul 29, 2017 | Deepika.com