കൊച്ചി: കൊച്ചി കപ്പൽശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഡ്രൈഡോക്കിന്റെ യും കപ്പൽ അറ്റകുറ്റപ്പണിശാലയുടെയും നിർമാണം 2018 ജനുവരിയിൽ ആരംഭിക്കുമെന്ന് ചെയർമാനും എംഡിയുമായ മധു എസ്. നായർ. കൊച്ചി കപ്പൽശാലാ ഓഹരിവില്പനയുമായി ബന്ധപ്പെട്ടു വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇവയുടെ നിർമാണത്തിനുള്ള പരിസ്ഥിതി അനുമതി അടുത്തിടെയാണു ലഭിച്ചത്. നാഷണൽ ബോർഡ് ഓഫ് വൈൽഡ് ലൈഫിന്റെ അടക്കം ചില അനുമതികൾകൂടി ലഭിക്കാനുണ്ട്. അതും വൈകാതെ ലഭിക്കും. സാധ്യമെങ്കിൽ ഈ വർഷം അവസാനംതന്നെ നിർമാണം ആരംഭിക്കും. ഡ്രൈഡോക്കിന് 1,800 കോടി രൂപയും അറ്റകുറ്റപ്പണിശാലയ്ക്ക് 970 കോടി രൂപയുമാണ് മുതൽമുടക്ക് കണക്കാക്കിയിരിക്കുന്നത്.
നിർമാണം ആരംഭിച്ച് 30 മാസങ്ങൾകൊണ്ട് ഇവ രണ്ടും പൂർത്തിയാക്കും. പ്രതിരോധ ആവശ്യത്തിനടക്കം ഉപയോഗിക്കുന്ന വലിയ കപ്പലുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും വേണ്ടിയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. 2008 മുതൽ പല ഘട്ടങ്ങളിലും മാന്ദ്യം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഷിപ്പിംഗ് മേഖലയിൽ അന്താരാഷ്ട്രതലത്തിൽ ഏറെ സാധ്യതകൾ ഉണ്ടെന്നും ഇവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉൾനാടൻ ജലഗതാഗത യാനങ്ങൾ നിർമിക്കുന്ന കേന്ദ്രം കോൽക്കത്തയിൽ ആരംഭിക്കാനും പദ്ധതിയുണ്ട്. ഹൂഗ്ലി നദീ തീരത്ത് 27 ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തി. നിർമാണത്തിനു 100 കോടി രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. കേന്ദ്രസർക്കാർ ഗംഗ-ഭാഗീരഥി-ഹൂഗ്ലി നദികളിലൂടെയുള്ള ദേശീയ ജലപാത-1 വകസിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ ഉൾനാടൻ ജലയാനങ്ങൾക്ക് ഏറെ സാധ്യതകളുണ്ട്.
ഓഹരിവില്പനയിൽ തികഞ്ഞ പ്രതീക്ഷയുണ്ടെന്നും മധു എസ്. നായർ പറഞ്ഞു. പുതിയ സംവിധാനങ്ങൾക്കും നിലവിലുള്ള പ്രവർത്തനങ്ങൾക്കുംകൂടി 3100 കോടി രൂപ ആവശ്യമായി വരും. നിലവിൽ 1600 കോടി രൂപ കപ്പൽശാലയ്ക്ക് നീക്കിയിരിപ്പുണ്ട്.
ഓഹരിവില്പനയിലൂടെ 1,470 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിൽ കേന്ദ്രവിഹിതം കിഴിച്ച് 970 കോടിയായിരിക്കും കപ്പൽശാലയ്ക്കു ലഭിക്കുക. പുതിയ പദ്ധതികളുടെ പൂർത്തീകരണത്തിനു കൂടുതൽ പണം വേണ്ടിവന്നാൽ കടം വാങ്ങും. എന്നാൽ, കടക്കെണി ഉണ്ടാക്കുന്ന പ്രതിസന്ധികൾ അനുഭവിച്ചിട്ടുള്ളതിനാൽ അത്തരം സാഹചര്യം കഴിയുന്നത്ര ഒഴിവാക്കുന്നതിനാണു ശ്രമിക്കുന്നത്. ഓഹരിവില്പന എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി കപ്പൽശാലാ ഓഹരിവില്പന ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഒന്നു മുതൽ മൂന്നു വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കാം. 10 രൂപ മുഖവിലയുള്ള 3,39,84,000 ഓഹരികളാണ് വില്പനയ്ക്കു വയ്ക്കുന്നത്. 424-432 രൂപയാണ് ഓഹരിയുടെ പ്രൈസ് ബാൻഡ്.
പത്രസമ്മേളനത്തിൽ കപ്പൽശാലാ ഡയറക്ടർ ഫിനാൻസ് ഡി. പോൾ രഞ്ജൻ, ഡയറക്ടർ ടെക്നിക്കൽ സണ്ണി തോമസ്, ഡയറക്ടർ ഓപ്പറേഷൻസ് എൻ.വി. സുരേഷ് ബാബു എന്നിവരും സംബന്ധിച്ചു.
കൊച്ചി കപ്പൽശാലാ നവീകരണം 2018ൽ തുടങ്ങും
12:05 AM Jul 29, 2017 | Deepika.com