ഇസ്ലാമാബാദ്:പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റ രാഷ്ട്രീയഭാവി നിർണയിക്കുന്ന പാനമഗേറ്റ് അഴിമതിക്കേസിൽ സുപ്രീംകോടതി ഇന്നു വിധി പറയും. വിധി എതിരായാൽ ഷരീഫ് രാജിവയ്ക്കേണ്ടിവരും. ഇന്നു രാവിലെ 11:30 നു സുപ്രീംകോടതിയിലെ ഒന്നാം നന്പർ മുറിയിലായിരിക്കും വിധി പ്രസ്താവന. കോടതിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നു രജിസ്ട്രാർ അറിയിച്ചു. ഇസ്ലാമാബാദ് നഗരത്തിൽ സുരക്ഷ ശക്തമാക്കി. കോടതി പരിസരത്ത് പോലീസിനെയും സുരക്ഷാ സൈനികരെയും വിന്യസിച്ചു.
കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള അനധികൃതസ്വത്തുസന്പാദിച്ചെന്നാണ് ഷരീഫ് കുടുംബത്തിന് എതിരേയുള്ള ആരോപണം. ഷരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു പരാമർശമില്ല. ചോർന്നു കിട്ടിയ പാനമരേഖകളിലാണ് അനധികൃതസ്വത്തിന്റെ വിവരമുള്ളത്.
പാനമഗേറ്റ് അഴിമതി സംബന്ധിച്ച് സംയുക്ത അന്വേഷണ സമിതി റിപ്പോർട്ടു നൽകുകയും സുപ്രീം കോടതി കേസ് വിചാരണ പൂർത്തിയാക്കുകയും ചെയ്തിരുന്നു. വിധി എതിരാവാനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധമന്ത്രി ഖാജാ അസിഫിനെ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിക്കാൻ ഷരീഫിന്റെ പാർട്ടി തീരുമാനിച്ചെന്നു നേരത്തെ വാർത്തവന്നിരുന്നു.
വിധി ഷരീഫിന് അനുകൂലമായാലും പ്രതികൂലമായാലും താൻ കാബിനറ്റിൽനിന്നും പാർലമെന്റിൽനിന്നും രാജിവയ്ക്കുമെന്നു ആഭ്യന്തരമന്ത്രിയായ ചൗധരി നിസാർ അലി ഖാൻ അറിയിച്ചു. തനിക്കു പ്രധാനമന്ത്രി പദത്തിൽ മോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎംഎൽ-എൻ പാർട്ടിയിൽ ഭിന്നത തുടങ്ങിക്കഴിഞ്ഞെന്ന് ഷരീഫിന്റെ മുൻ അനുയായിയും ഇപ്പോഴത്തെ എതിരാളിയുമായ ഷേക്ക് റഷീദ് അഹമ്മദ് പ്രതികരിച്ചു.
പാനമഗേറ്റ്: ഷരീഫിന്റെ ഭാവി ഇന്നറിയാം
12:02 AM Jul 28, 2017 | Deepika.com