സിയൂൾ: കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 64-ാം വിജയാഘോഷവേളയിൽ പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ.
അലാസ്ക വരെ എത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ആഴ്ചകൾക്കുള്ളിലാണ് ഉത്തര കൊറിയയുടെ പുതിയ നീക്കം.
ജൂലൈ 27ന് മിസൈൽ പരീക്ഷിക്കുമെന്ന റിപ്പോർട്ട് അമേരിക്കയും ദക്ഷിണകൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. 27ന് ഉത്തരകൊറിയയിൽ പൊതു അവധിയാണ്.
മിസൈൽ വിക്ഷേപിക്കാനു ള്ള സംവിധാനം കുസോം ഗിൽ എത്തുന്നതു കണ്ടുവെന്ന് ദക്ഷിണ കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി യോൻഹാപ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രതിരോധ മന്ത്രാലയവും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര-ദക്ഷിണ കൊറിയകൾ 1954ലെ സമാധാന ഉടന്പടിയോടെ മൂന്നുവർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ചതിന്റെ ഓർമ ദിവസമാണത്.
ഇതിനിടെ, അമേരിക്കയുടെ യാത്രാവിലക്കിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ രംഗത്തെത്തി. യാത്രാവിലക്ക് രാജ്യത്തെ വിനോദസഞ്ചാരമേഖലയെ ബാധിക്കില്ലെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി.
ഇനിമുതൽ അമേരിക്കൻ പാസ്പോർട്ടുമായി ആരും രാജ്യത്തേക്കു വരേണ്ടതില്ലെന്നും ഉത്തരകൊറിയ സൂചിപ്പിച്ചു.
അമേരിക്കയുടെ വിലക്ക് അവഗണിച്ച് തുടർച്ചയായി മിസൈൽ ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനാലാണ് അമേരിക്കൻ പൗരന്മാർ ഉത്തരകൊറിയ സന്ദർശിക്കുന്നതു വിലക്കിയത്. പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് പ്രതിവർഷം അയ്യായിരത്തോളം വിനോദസഞ്ചാരികളാണ് ഉത്തരകൊറിയയിലെത്തുന്നത്. ഇവരിൽ 20 ശ തമാനം പേരും അമേരിക്കയിൽനിന്നുള്ളവരാണ്.
പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ
01:59 AM Jul 26, 2017 | Deepika.com