വാഴ്സോ: യൂറോപ്യൻ യൂണിയന്റെയും രാജ്യത്തു ബഹുജനങ്ങളുടെയും എതിർപ്പിനു വിഷയമായ ജൂഡീഷൽ പരിഷ്കാരങ്ങൾക്കു പോളിഷ് പ്രസിഡന്റി്ന്റെ വീറ്റോ. പോളണ്ടിലെ സുപ്രീംകോടതിയെ മന്ത്രിസഭയുടെ ആജ്ഞാനുവർത്തിയാക്കാനുള്ള നിയമനിർമാണം പ്രസിഡന്റ് ആൻഡ്രേ ഡുഡ തള്ളി.
പാർലമെന്റ് പാസാക്കി വിട്ട ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടെങ്കിൽ സുപ്രീംകോടതി ജഡ്ജിമാരെല്ലാം രാജിവയ്ക്കേണ്ടി വരുമായിരുന്നു. പ്രസിഡന്റിന്റെ നിലപാടിനെ പ്രധാനമന്ത്രി ബെയാറ്റ ഷിഡ്വോ അനുകൂലിക്കുന്നില്ല. പ്രസിഡന്റ് തിരിച്ചയച്ച ബിൽ വീണ്ടും പാസാക്കാനാണ് അവരുടെ ശ്രമം. തെരുവിലെ പ്രകടനക്കാർക്കു വഴങ്ങി പരിഷ്കാരങ്ങൾ ഉപേക്ഷിക്കില്ലെന്നാണ് ഷിഡ്വോ പറയുന്നത്. പോളണ്ടിന്റെ തകരാറുകൾ പരിഹരിക്കാനുള്ള വഴിയാണു ജുഡീഷറിയിലെ പരിഷ്കാരം എന്ന് അവർ വാദിക്കുന്നു.
ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റീസ് പാർട്ടി (പിഐഎസ്) നേതാവ് യാറോസ്ലാവ് കഷിൻസ്കിയാണ് ജുഡീഷറിയെ അഴിച്ചു പണിയാനുള്ള നീക്കത്തിനു പിന്നിൽ.
അഭിഭാഷകൻ കൂടിയായ പ്രസിഡന്റ് ഡുഡ പരിഷ്കരണ ബില്ലുകൾ വീറ്റോ ചെയ്യുമെന്നു പ്രതിപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ല. പോളണ്ടിൽ നടക്കുന്ന പ്രക്ഷോഭത്തിനൊപ്പം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സമ്മർദവും ഡുഡയെ തീരുമാനത്തിലേക്കു നയിച്ചു. മൂന്നു ബില്ലുകളിൽ സുപ്രീംകോടതിയും നാഷണൽ ജൂഡീഷൽ കൗൺസിലും സംബന്ധിച്ചവയാണു ഡുഡ വീറ്റോ ചെയ്തത്.
പോളണ്ടിൽ പ്രസിഡന്റ് ഡുഡ വിവാദ ബില്ലുകൾ വീറ്റോ ചെയ്തു
01:59 AM Jul 26, 2017 | Deepika.com