വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി റഷ്യയുമായി താൻ രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ലെന്നു ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേഷ്ടാവുമായ ജരാർദ് കുഷ്നർ.
യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് പാർലമെന്റ് സമിതികളുടെ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു മുന്നോടിയായാണ് കുഷ്നർ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ട്രംപിന്റെ മൂത്തമകൾ ഇവാങ്കയുടെ ഭർത്താവാണു കുഷ്നർ.
സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ഇന്നലെ കുഷ്നറിൽനിന്നു മൊഴിയെടുത്തു. ജനപ്രതിനിധി സഭയുടെ സെലക്ട് കമ്മിറ്റി ഇന്നു മൊഴിയെടുക്കും.
തനിക്ക് ആരുമായും അനധികൃത ബന്ധമില്ല. ബിസിനസ് ഇടപാടുകൾക്ക് റഷ്യൻ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും കുഷ്നർ കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പു പ്രചാരണ കാലത്തും അധികാരക്കൈമാറ്റ കാലത്തും നാലുവട്ടം റഷ്യയുടെ ഒൗദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വിവരം കുഷ്നർ സമ്മതിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപിന്റെ മകൻ ജൂണിയർ ട്രംപ് റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നിരുന്നു.
നതാലിയ വാസലിനിത്സ് കയ എന്ന റഷ്യൻ അഭിഭാഷകയുമായുള്ള കൂടിക്കാഴ്ചയിൽ കുഷ്നറും ട്രംപിന്റെ പ്രചാരണ മാനേജരായിരുന്ന പോൾ മാൻഫോർട്ടും പങ്കെടുത്തു.
റഷ്യയുമായി രഹസ്യ ധാരണയില്ല: ട്രംപിന്റെ മരുമകൻ കുഷ്നർ
01:41 AM Jul 25, 2017 | Deepika.com