മോസ്കോ: അത്യാധുനിക സാങ്കേതികവിദ്യയിൽ തീർത്ത നാലാം തലമുറ പോർവിമാനമായ മിഗ്-35 ഇന്ത്യക്കു നല്കാൻ തയാറാണെന്ന് റഷ്യ. ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചർച്ചകൾ നടന്നുവരികയാണെന്നും മിഗ് കന്പനിയുടെ ഡയറക്ടർ ജനറൽ ഇല്യ തറാഷെങ്കോ പറഞ്ഞു. നാലാം തലമുറ വിമാനമാണെങ്കിലും പോരാട്ടശേഷി, ആയുധമികവ് തുടങ്ങിയ കാര്യങ്ങളിൽ അഞ്ചാം തലമുറയെയും മിഗ്-35 വെല്ലുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഎസ് സേനയ്ക്കായി ലോക്ഹീഡ് മാർട്ടിൽ വികസിപ്പിച്ച അഞ്ചാം തലമുറ പോർവിമാനമായ എഫ്-35നേക്കാൾ മികച്ചതാണ് തങ്ങളുടെ പുതിയ വിമാനമെന്നാണ് തറാഷെങ്കോ പറയുന്നത്. റഡാറിന്റെ കണ്ണുവെട്ടിക്കാൻ ശേഷിയുള്ള വിമാനത്തിൽനിന്ന് ആകാശത്തേക്കും കരയിലേക്കും വെള്ളത്തിലേക്കും ആയുധം പ്രയോഗിക്കാനാകും. ആകാശത്ത് യുദ്ധവിമാനങ്ങൾ തമ്മിലുള്ള പോരാട്ടത്തിലും മേധാവിത്വം ലഭിക്കുന്ന വിധത്തിലാണ് രൂപകല്പന.
വിമാനത്തിൽ താത്പര്യം പ്രകടിപ്പിച്ച ഇന്ത്യയുമായി ചർച്ച നടന്നുവരുന്നു. വിൽപനകഴിഞ്ഞ് 40 വർഷം വരെ സർവീസും കൂടി വാഗ്ദാനം ചെയ്യുന്നതിനാൽ റഷ്യയുമായുള്ള കച്ചവടം തികച്ചും ആദായകരമായിരിക്കുമെന്നും തറാഷെങ്കോ കൂട്ടിച്ചേർത്തു.
റഷ്യയുടെ മിഗ്-35 പോർവിമാനം ഇന്ത്യയിലേക്ക്
11:41 PM Jul 23, 2017 | Deepika.com