ഇസ്ലാമാബാദ്: പ്രധാനമന്ത്രി നവാസ് ഷരീഫ് ഉൾപ്പെട്ട പാനമഗേറ്റ് അഴിമതിക്കേസിൽ സുപ്രീം കോടതി വിധി എതിരാവാനുള്ള സാധ്യത പരിഗണിച്ച പിഎംഎൽ- എൻ പാർട്ടിയുടെ ഉന്നതതല യോഗം ഇടക്കാല പ്രധാനമന്ത്രി ആരാവണമെന്നതിനെക്കുറിച്ചു ചർച്ച നടത്തി.
പ്രതിരോധമന്ത്രി ഖാജാ അസിഫായിരിക്കും ഇടക്കാല പ്രധാനമന്ത്രിയെന്നു ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്തു. സ്പീക്കർ സർദാർ അയസ് സാദിക്ക്, പെട്രോളിയം മന്ത്രി ഷഹീദ് അബ്ബാസി എന്നിവരുടെ പേരുകളും പരിഗണിച്ചു. അസിഫിനാണു സാധ്യത കൂടുതലെന്നു കരുതപ്പെടുന്നു.
ഷരീഫിന്റെ സീറ്റിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പു നടക്കുന്നതുവരെയായിരിക്കും അസിഫ് ചുമതല വഹിക്കുക. 45 ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണു വ്യവസ്ഥ.
ഇടക്കാല തെരഞ്ഞെടുപ്പിൽ നവാസിന്റെ സഹോദരൻ പാക് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസിനെയോ നവാസിന്റെ ഭാര്യ കുൽസുമിനെയോ നിർത്തി മത്സരിപ്പിക്കാനാണു പദ്ധതി. ഷഹബാസിനാണു നവാസിന്റെ പിൻഗാമിയിയായി പ്രധാനമന്ത്രി പദത്തിലെത്താൻ കൂടുതൽ സാധ്യതയെന്നു വിലയിരുത്തപ്പെടുന്നു.
നവാസും കുടുംബാംഗങ്ങളും ചേർന്ന് കള്ളപ്പണം വെളുപ്പിച്ച് വിദേശത്തു സ്വത്തുസന്പാദിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സംയുക്ത സമതിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം കേസ് വിചാരണ പൂർത്തിയാക്കിയിരുന്നു. മൂന്നംഗ സുപ്രീംകോടതി ബഞ്ച് വിധി പറയുന്നതു നീട്ടിവച്ചിരിക്കുകയാണ്. തന്നെ പുകച്ചു പുറത്തുചാടിക്കാൻ ജുഡീഷറിയിലെയും സൈന്യത്തിലെയും ചിലർ ശ്രമിക്കുന്നതായി നവാസ് ഷരീഫ് കഴിഞ്ഞദിവസം പറയുകയുണ്ടായി. സുപ്രീംകോടതി വിധി എതിരാവാനുള്ള സാധ്യതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
വിധി എതിരായാൽ ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് നിയമയുദ്ധം തുടരാൻ പിഎംഎൽ-എൻ ഉന്നതതല യോഗം തീരുമാനിച്ചു.
നവാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെഡറൽ മന്ത്രിമാരും ഉപദേഷ്ടാക്കളും നിയമവിദഗ്ധരും പങ്കെടുത്തു. ഷഹബാസും യോഗത്തിൽ സംബന്ധിച്ചിരുന്നു.
ഇതേസമയം യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥികളെക്കുറിച്ചു ചർച്ചയൊന്നും നടന്നില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി നവാസിന്റെ പിന്നിൽ ഉറച്ചു നിൽക്കുകയാണെന്നും ഇടക്കാല പ്രധാനമന്ത്രിയാവുമെന്നു പറയപ്പെടുന്ന ഖാജാ അസിഫ് ടിവി ടോക്ക്ഷോയിൽ പറഞ്ഞു.
ഷരീഫ് രാജിവച്ചാൽ ഖാജാ അസിഫ് ഇടക്കാല പ്രധാനമന്ത്രിയായേക്കും
01:31 AM Jul 23, 2017 | Deepika.com