ന്യൂഡൽഹി/മുംബൈ: കഴിഞ്ഞ വർഷം റിലയൻസ് ജിയോ ഇൻഫോകോമിന്റെ വരവ് ടെലികോം മേഖലയെ പിടിച്ചുലച്ചതിന് ആക്കം കൂട്ടാൻ പുതിയ ഫീച്ചർ ഫോൺ വഴിയൊരുക്കിയേക്കും. മേഖലയിൽ പ്രതീക്ഷിക്കുന്ന ലയനങ്ങളുടെ വേഗം കൂടാനും സാധ്യതയുണ്ട്.
വലിയ ടെലികോം കമ്പനികളെ മുകേഷ് അംബാനിയുടെ ഈ നീക്കം പെട്ടെന്ന് ബാധിച്ചേക്കില്ല. പക്ഷേ, ചെറുകമ്പനികളെ സാരമായി ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം മാർക്കറ്റായ ഇന്ത്യയിൽ ടെലികോം കമ്പനികൾ ലയനചർച്ചകൾ നേരത്തേ തുടങ്ങിയിരുന്നു. ആദ്യം ജിയോയുടെ രൂപത്തിൽ പ്രധാന കമ്പനികൾക്ക് വെല്ലുവിളി സൃഷ്ടിച്ച അംബാനി ഇപ്പോൾ ജിയോഫോൺ ഫീച്ചർ ഫോണിന്റെ രൂപത്തിൽ രണ്ടാമതൊരു പ്രഹരംകൂടി നല്കുന്പോൾ ഇന്ത്യയിലെ ടെലികോം മാർക്കറ്റ് മുഴുവൻ പിടിച്ചടക്കുമെന്ന സൂചനയാണു നല്കുന്നത്.
വരിക്കാർക്ക് 4ജി നെറ്റ്വർക്ക് വച്ചുനീട്ടി ഡാറ്റയ്ക്ക് പ്രാധാന്യം നല്കി വിപണി പിടിക്കുകയാണ് ജിയോയുടെ രീതി. കോളുകളും എസ്എംഎസുകളും സൗജന്യമായി നല്കി. ഇതിന്റെ അനന്തരഫലം കഴിഞ്ഞ സെപ്റ്റംബർ മുതൽ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. 4ജിയുമായി ജിയോ എത്തിയതോടെ ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ സെല്ലുലാർ തുടങ്ങിയ മുൻനിര കമ്പനികൾ 4ജിയുമായി രംഗത്തെത്തി.
ജിയോയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ താരിഫുകളും കുത്തനെ താഴ്ത്തി. ഒപ്പം വലിയ ലയനനടപടികളുമുണ്ടായി. വരിക്കാരുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള വോഡഫോണും ഐഡിയയും ലയിക്കാൻ ധാരണയായി.
ഒന്നാമതുള്ള ഭാരതി എയർടെലാവട്ടെ ടെലിനോറിനെയും ടൈകൊണ ഡിജിറ്റലിന്റെ 4ജി ബിസിനസും ഏറ്റെടുത്തു. ചെറുകമ്പനികളുടെ വെല്ലുവിളികൾ ഇനി കൂടുതൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ജിയോഫോണിന്റെ വരവ്: ലയനങ്ങളുടെ ആക്കം കൂട്ടുമെന്നു റിപ്പോർട്ട്
12:17 AM Jul 23, 2017 | Deepika.com