വാഴ്സോ/ ബ്രസൽസ്: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനമടക്കം ജുഡീഷറിയിൽ പിടിമുറുക്കാൻ പോളണ്ട് സർക്കാർ. ജുഡീഷറിയെ വരുതിയിലാക്കാൻ ശ്രമിച്ചാൽ പോളണ്ടിന്റെ വോട്ടവകാശം സസ്പെൻഡ് ചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ. പോളണ്ടിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നു ഹംഗറി.
വലതുപക്ഷ ലോ ആൻഡ് ജസ്റ്റീസ് പാർട്ടി (പിഐഎസ്) ആണു പോളണ്ടിലെ ഭരണകക്ഷി. സുപ്രീംകോടതിയിലെ നിയമനങ്ങളും സ്ഥിരപ്പെടുത്തലും മന്ത്രിസഭയുടെ അധികാരത്തിലാക്കുന്ന ബിൽ ഇന്നലെ പുലർച്ചെ സെനറ്റ് പാസാക്കി. ഇനി പ്രസിഡന്റ് ആൻഡ്രേ ഡുഡ ഒപ്പുവയ്ക്കണം. അതിന് 21 ദിവസം സമയമുണ്ട്.
ജുഡീഷറി സംബന്ധിച്ചു മൂന്നു ബില്ലുകളാണു പോളണ്ട് ഈയിടെ പാസാക്കിയത്. ഇവ നിയമമായാൽ സ്വതന്ത്രജുഡീഷറി എന്ന ആശയം ഇല്ലാതാകുമെന്നു പ്രതിപക്ഷം പറയുന്നു. രാജ്യത്തു ദിവസേന പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെങ്കിൽ പോളണ്ടിനു പിഴ ചുമത്തുമെന്ന് യൂറോപ്യൻ കമ്മീഷന്റെ ഒന്നാം വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻസ് പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ പോളണ്ടിന്റെ വോട്ടവകാശം സസ്പെൻഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ ഉടന്പടിയിലെ ഏഴാം വകുപ്പ് പ്രകാരമാണിത്. ഇതുവരെയും ഈ വകുപ്പ് പ്രയോഗിക്കേണ്ടിവന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ നിയമനിർമാണം പിൻവലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പോളണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഈ വിഷയത്തിൽ പോളണ്ടിന്റെ കൂടെ നിൽക്കുമെന്ന് അയൽ രാജ്യമായ ഹംഗറി പറഞ്ഞു. പോളണ്ടിനെതിരായ നീക്കം ചെറുക്കാൻ ഹംഗറി എല്ലാ വഴികളും തേടുമെന്നും പ്രധാനമന്ത്രി വിക്ടർ ഒർബാൻ പറഞ്ഞു.
പോളണ്ടിലെ സ്വകാര്യ ചാനലായ ടിവിഎൻ നടത്തിയ സർവേയിൽ 55 ശതമാനം പേർ ബിൽ തള്ളിക്കളയണമെന്ന അഭിപ്രായക്കാരാണ്. 29 ശതമാനമേ ബില്ലിനെ പിന്താങ്ങിയുള്ളൂ.
പ്രധാനമന്ത്രി ബെയാറ്റ ഷിഡ്വോയുടെ നിയമനിർമാണത്തോടു പ്രസിഡന്റ് ഡുഡയ്ക്കും വലിയ യോജിപ്പില്ലെന്നാണു സൂചന. ബില്ലിനെപ്പറ്റി പ്രസിഡന്റിന് സന്ദേഹങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റും പോളണ്ടുകാരനുമായ ഡോണൾഡ് ടസ്ക്, ബില്ലിൽ ഒപ്പുവയ്ക്കരുതെന്നു ഡുഡയോട് അഭ്യർഥിച്ചു. അദ്ദേഹം ഡുഡയെ കാണാനും ഉദ്ദേശിക്കുന്നുണ്ട്.
ജുഡീഷൽ സ്വാതന്ത്ര്യം തകർക്കുന്നതും പോളിംഗ് ഭരണഘടനയ്ക്കു യോജിക്കാത്തതുമായ പരിഷ്കാരം പാടില്ലെന്ന് അമേരിക്കയും നാറ്റോയും ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതികളെ വരുതിയിലാക്കാൻ പോളണ്ട്; എതിർത്ത് യൂറോപ്പ്
12:05 AM Jul 23, 2017 | Deepika.com