വാഷിംഗ്ടൺ ഡിസി: ഇന്ത്യയും ചൈനയും നേരിട്ടു ചർച്ച നടത്തി അതിർത്തി സംഘർഷം ലഘൂകരിക്കണമെന്ന് യുഎസ്. സിക്കിം അതിർത്തിയിലെ പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യ വക്താവ് ഹീതർ ന്യുവേർട്ട് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും ചർച്ചയ്ക്ക് ഒരുങ്ങുകയാണെന്നും ന്യൂവേർട്ട് പറഞ്ഞു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ. ഡോവൽ 27, 28 തീയതികളിൽ ചൈന സന്ദർശിക്കുന്നതു സൂചിപ്പിച്ചാണ് ന്യൂവേർട്ട് ഇതു പറഞ്ഞത്. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന ബ്രിക്സ് രാജ്യങ്ങളുടെ ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനാണ് ഡോവൽ പോകുന്നത്.
ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള താത്പര്യം ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചതിനു പിന്നാലെയാണ് യുഎസിന്റെ നിർദേശംകൂടി ഉണ്ടായിരിക്കുന്നത്. ചർച്ചയ്ക്ക് ഇന്ത്യ തയാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യാഴാഴ്ച രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകൾക്കു തടസമൊന്നുമില്ലെന്നാണ് ചൈനയും പറഞ്ഞത്. എന്നാൽ ഡോക ലായിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ ചർച്ച സാധ്യമാകില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ചർച്ച നടക്കണമെങ്കിൽ ഇന്ത്യ മാത്രമല്ല ചൈനയും സൈന്യത്തെ പിൻവലിക്കണമെന്നാണ് സുഷമ പറഞ്ഞത്.
ഇന്ത്യ-ചൈന സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നു യുഎസ്
12:58 AM Jul 22, 2017 | Deepika.com