ഇസ്ലാമാബാദ്: പാനമ കേസില്‍ സംയുക്ത അന്വേഷണ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെങ്കില്‍ പ്രസിഡന്റ് നവാസ് ഷരീഫിന്റെ മക്കള്‍ക്ക് ഏഴുവര്‍ഷം വരെ തടവു ലഭിക്കാമെന്ന് പാക്കിസ്ഥാന് സുപ്രീംകോടതി മുന്നറിയിപ്പു നല്കി.
കഴിഞ്ഞ ദിവസമാണ് ഈ കേസില്‍ വിചാരണ ആരംഭിച്ചത്. സംയുക്ത അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയണമെന്ന് ഷരീഫിന്റെ അഭിഭാഷകന് ക്വാജ ഹാരിസ് കോടതിയില്‍ വാദിച്ചു. ഷരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതിക്കുറ്റത്തിനും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കണമെന്നാണു സംയുക്ത അന്വേഷണ കമ്മീഷന്റെ വാദം.
പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എന്നാല്‍, ഇടപാടുകള്‍ നിയമാനുസൃതമാണെന്ന വാദത്തിലുറച്ചുനില്‍ക്കുകയാണ് ഷരീഫും കുടുംബവും. ഇതിനായി കമ്മീഷന് കോടതിയില്‍ ഹാജരാക്കിയിരിക്കുന്ന രേഖകള്‍ വ്യാജമാണെന്നാണ് ഷെരീഫിന്റെ വാദം. പാനമ കള്ളപ്പണമിടപാടില്‍ ഷരീഫിനെതിരായ നിലപാടാണു സൈന്യവും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, ഷരീഫിന്റെ വാദങ്ങളെ സാധൂകരിക്കുന്നതിനായി ഷരീഫിന്റെ മക്കളുടേതായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ കോടതി സംശയം പ്രകടിപ്പിച്ചു.
ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാവുമെന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
പാനമ വിവാദം: സമർപ്പിച്ചതു വ്യാജരേഖയെങ്കിൽ ഷരീഫിന്റെ മക്കളും കുടുങ്ങും
12:33 AM Jul 21, 2017 | Deepika.com