ബെയ്ജിംഗ്: സിക്കിമിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നിൽക്കുന്നത് അവസാനിപ്പിക്കാൻ നയതന്ത്രവഴികളിൽ തടസങ്ങളില്ലെന്നു ചൈന. എന്നാൽ, ഡോക ലാമിൽനിന്ന് ഇന്ത്യൻ സേന പിൻമാറുക എന്നതാണ് അർഥപൂർണമായ ഏതൊരു ചർച്ചയ്ക്കും മുന്പുള്ള ഏക നിബന്ധന എന്ന നിലപാട് അവർ ആവർത്തിച്ചു.
പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും നയതന്ത്രപ്രതിനിധികൾ ചർച്ച തുടരുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പ്രതികരിച്ചു.
ചർച്ചകളിലൂടെ പ്രശ്നംപരിഹരിക്കാമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജും പറഞ്ഞു. ഇന്ത്യ ചർച്ചയ്ക്കു തയാറാണ്. എന്നാൽ, സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തയാറാവുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നു രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ അവർ പറഞ്ഞു.
ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിനിർണയം പൂർത്തിയായിട്ടില്ല. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാവുന്നതാണ്. ചൈനയും ഭൂട്ടാനും തമ്മിലുള്ള തർക്കം ഇതേരീതിയിൽ പരിഹരിച്ചിട്ടുള്ളതാണ്. ബുൾഡോസറുകളും എസ്കവേറ്ററുകളും ഉപയോഗിച്ച് ചൈന മേഖലയിൽ റോഡുകൾ നിർമിക്കുകയാണ്. ഇക്കാര്യത്തിൽ ഭൂട്ടാൻ രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു.സിക്കിം മേഖലയിൽ ഇന്ത്യയും ചൈനയും 220 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണു പങ്കിടുന്നത്.
പ്രശ്നപരിഹാരത്തിന് ഇന്ത്യൻ സേന പിന്മാറണമെന്നു ചൈന വീണ്ടും
12:33 AM Jul 21, 2017 | Deepika.com