വാഷിംഗ്ടൺ ഡിസി: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരേ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഹിസ്ബുൾ, ഹമാസ്, ഐഎസ് തുടങ്ങിയ ഭീകരസംഘടനകൾക്കും മിസൈൽ പദ്ധതിക്കും സഹായം നൽകുന്ന 18 വ്യക്തികളും സ്ഥാപനങ്ങളും ഉപരോധ പരിധിയിൽ ഉൾപ്പെടും. 2015ൽ ഇറാൻ ഒപ്പിട്ട ആണവ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് അമേരിക്കൻ കോണ്‍ഗ്രസിൽ അറിയിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയത്.
സമാധാനത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ ഇറാൻ തുടരുകയാണെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും സൈന്യത്തിനും ഭീകര സംഘടനകൾക്കും സാന്പത്തിക സഹായം നല്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുന്നതെന്നും അമേരിക്ക അറിയിച്ചു.അതേസമയം, അനധികൃതമായാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ആരോപിച്ചു.
ഇതിനിടെ അമേരിക്ക-ഇറാൻ ആണവ ഉടന്പടിയെ അനുകൂലിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഭരണത്തിലെത്തി ആറു മാസത്തിനുള്ളിലാണു തന്റെ മുൻ നിലപാടിനു കടകവിരുദ്ധ തീരുമാനം ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ഇറാനുമായുണ്ടാക്കിയ ആണവ കരാറിനെ ട്രംപ് ശക്തിയുക്തം എതിർത്തിരുന്നു. അതേസമയം, ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന അനുകൂല തീരുമാനം ദീർഘനാളത്തേക്കുള്ളതായിരിക്കില്ലെന്നാണു ട്രംപിന്റെ നിലപാടെന്നും സൂചനയുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി മണിക്കൂറുകളോളം വാദപ്രതിവാദത്തിലേർപ്പെട്ടതിനുശേഷമാണ് ഇറാനുമായുള്ള ആണവ ഉടന്പടി തുടരാനുള്ള തീരുമാനം ട്രംപ് സ്വീകരിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ആണവ ഉടന്പടി തുടരാനുള്ള തീരുമാനം ട്രംപ് സ്വീകരിച്ചതായുള്ള വാർത്ത പുറത്തുവന്നത്.
ബാലിസ്റ്റിക് മിസൈൽ: ഇറാനെ ഉപരോധിച്ച് അമേരിക്ക
01:32 AM Jul 20, 2017 | Deepika.com