ബെയ്ജിംഗ്: അതിർത്തിയിൽ സംഘർഷസാധ്യത നിലനിൽക്കേ ടിബറ്റിലേക്കു ചൈന വൻതോതിൽ പടക്കോപ്പുകളും ആയിരക്കണക്കിനു സൈനികവാഹനങ്ങളും എത്തിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎയുടെ ) വെസ്റ്റേണ്‍ കമാൻഡാണ് സൈനികനീക്കം നടത്തിയിരിക്കുന്നതെന്ന് ചൈനയുടെ ഒൗദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ടിബറ്റിലെ കുൻലുൻ മലനിരകളിലേക്കു റോഡ്, റെയിൽ മാർഗങ്ങളിലൂടെയാണ് ഇവ എത്തിച്ചത്. സിൻജിയാംഗിലെയും ടിബറ്റിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും അതിർത്തിപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള ചുമതല പിഎൽഎയുടെ വെസ്റ്റേണ്‍ കമാ ൻഡിനാണ്.
അതിർത്തിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ പടക്കോപ്പുകൾ എത്തിക്കുന്നതെന്നു വ്യക്തമല്ല. സിക്കിം മേഖലയിൽ ഡോകാ ലായിൽ ഇരുരാജ്യങ്ങളുടെയും സൈനികർ മുഖാമുഖം തുടരുന്നതിനിടെയാണു സംഭവവികാസങ്ങൾ.
ടിബറ്റിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ പിഎൽഎ കഴിഞ്ഞയാഴ്ച സൈനികാഭ്യാസം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നിയന്ത്രണ രേഖയിൽ(എൽഎസി) കാവലുള്ള പിഎൽഎ ടിബറ്റ് കമാൻഡ് ആണ് അഭ്യാസത്തിൽ പങ്കെടുത്തത്. സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങൾ ചൈനീസ് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. ഡോകാ ലായ്ക്കു സമീപമാണു സൈനികാഭ്യാസം നടന്നതെന്നു ഹോങ്കോംഗിൽനിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നാലാഴ്ചയായി സിക്കിം അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം തുടരുകയാണ്.
ലോക്സഭയിൽ ചൈനയെ കടന്നാക്രമിച്ച്
മുലായം പേജ് 7
ടിബറ്റിലേക്കു ചൈനീസ് പടനീക്കം
01:32 AM Jul 20, 2017 | Deepika.com