എഡിൻബറോ: സ്കോട്ട് ലൻഡിൽ മരിച്ച മലയാളി വൈദികൻ ഫാ . മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി ഫാ.ടെബിൻ പുത്തൻപുരക്കൽ സിഎംഐ അറിയിച്ചു. നാളെയോ , അടുത്ത ദിവസമോ മൃതദേഹം വിട്ടുകിട്ടുമെന്നാണു പ്രതീക്ഷ . മൃതദേഹം വിട്ടുകിട്ടിയാലുടൻ നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
മരണകാരണം സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പോലീസ് പൂർത്തിയാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഫാ. ടെബിനെ അറിയിച്ചത് .
മരണം സംബന്ധിച്ച ദുരൂഹത പൂർണമായും അന്വേഷിച്ചു കണ്ടെത്തിയതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടു എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, പോസ്റ്റ്മോർട്ടം നടപടികളും, ആന്തരിക അവയവങ്ങളുടെ പരിശോധനയും , ആന്തരിക സ്രവങ്ങളുടെ പരിശോധന റിപ്പോർട്ടുകളും, കോശ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകളും ലഭിച്ചതിനുശേഷം ഫിസ്കൽ പ്രോക്യൂറേറ്റർ മൃതദേഹം വിട്ടു നൽകാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു .
കഴിഞ്ഞ മാസം 20-നാണ് സ്കോട്ലൻഡിലെ എഡിൻബറോയ്ക്കു സമീപം ഡൺബാൻ ബീച്ചിൽ ഫാ . മാർട്ടിൻ വാഴച്ചിറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലാപ്ടോപ്പ് ഉൾപ്പടെയുള്ള വസ്തുക്കൾ പരിശോധിച്ചെങ്കിലും മരണകാരണം സംബന്ധിച്ച സൂചനകളൊന്നും തന്നെ ലഭിച്ചില്ല. നഷ്ടപ്പെട്ട മൊബൈൽ ഫോണിനുവേണ്ടിയും അന്വേഷണം നടക്കുന്നുണ്ട് .
ഷൈമോൻ തോട്ടുങ്കൽ
ഫാ. മാർട്ടിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
01:32 AM Jul 20, 2017 | Deepika.com