കോട്ടയം: ക്ഷീരമേഖലയിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയമിച്ചു. റിട്ട. ഐഎഎസ് ഓഫീസർ ലിഡ ജേക്കബ് ചെയർപേഴ്സണും ക്ഷീരവികസന വകുപ്പ് മുൻ ഡയറക്ടർ ജോർജുകുട്ടി ജേക്കബ് സെക്രട്ടറിയുമായുള്ള സമിതിയെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. സമിതി ഇന്നലെ ചുമതലയേറ്റു. പാൽവില ചാർട്ട് പരിഷ്കരണവും മിൽമയുടെ പുനഃസംഘടനയുമാണ് മുഖ്യ പഠനവിഷയങ്ങൾ. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഇപ്പോൾ ഒരു ഫെഡറേഷനും മൂന്നു മേഖലാ യൂണിയനുമുള്ള മിൽമയുടെ മേഖലാ യൂണിയനുകൾ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. പാലിന്റെ വില നിശ്ചയിക്കുന്നതിനുള്ള ചാർട്ടിൽ പരിഷ്കരണമുണ്ടായാൽ കർഷകർക്ക് വലിയ സഹായമായിരിക്കും. ഇപ്പോഴത്തെ പാൽവില ചാർട്ട് 1954ലെ ഭക്ഷ്യസുരക്ഷാ നിയമത്തിനനുസരിച്ചുള്ളതാണ്. ആറു പതിറ്റാണ്ടു പിന്നിട്ടപ്പോൾ ക്ഷീരമേഖലയിലേക്ക് അത്യുത്പാദനശേഷിയുള്ള സങ്കരയിനം പശുക്കൾ കടന്നുവന്നു. പാലിന്റെ അളവ് വർധിക്കുന്തോറും അതിലടങ്ങിയിരിക്കുന്ന ഖരപദാർഥങ്ങൾ വിഭജിച്ചുപോകുന്നതിനാൽ റീഡിംഗിൽ പാലിന്റെ കൊഴുപ്പു കുറയാം. അത് കർഷകരുടെ കുറ്റമാണെന്നാണ് പൊതുവെയുള്ള ധാരണ.
പാൽവില ചാർട്ടിലെ അപാകത ചൂണ്ടിക്കാട്ടി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 2014 ഓഗസ്റ്റിൽ പാലാ രാമപുരം സ്വദേശി ജീമോൻ കാരാടി തിരുവനന്തപുരം ക്ഷീരഭവന്റെ മുന്നിൽ പശുക്കളുമായി ഒറ്റയാൾ സമരം നടത്തിയിരുന്നു. ചാർട്ടിലെ അപാകതയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഉറപ്പു നല്കിയതിന്റെ അടിസ്ഥാനത്തിൽ 21 ദിവസത്തെ സമരം ജീമോൻ പിൻവലിച്ചു. എന്നാൽ, തുടർനടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ജീമോൻ പലതവണ സമരവുമായി രംഗത്തെത്തിയുന്നു. മൂന്നു വർഷത്തിനുശേഷമാണ് പാൽവില ചാർട്ട് പരിഷ്കരിക്കുന്നതിനായി പഠന സമിതിയെ സർക്കാർ നിയോഗിക്കുന്നത്.
ഐബിൻ കാണ്ടാവനം
ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി
12:36 AM Jul 20, 2017 | Deepika.com