തൃശൂർ: ജിഎസ്ടി മൂലം ഒൗഷധമേഖലയിലുണ്ടായ പ്രശ്നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിച്ചതായി ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിലവിലെ സ്റ്റോക്ക് ജിഎസ്ടി വിലയിൽ വിൽക്കുമ്പോൾ മൊത്ത -ചില്ലറ വ്യാപാരികൾക്കുണ്ടായ നഷ്ടം 14 ശതമാനമായിരുന്നു. ഏകദേശം 90 കോടി രൂപയുടെ നഷ്ടം വരും. മൊത്ത - ചില്ലറ വ്യാപാരികൾക്കു നേരിട്ട നഷ്ടം നിർമാതാക്കളിൽനിന്നു വാങ്ങിയെടുക്കാൻ നടപടി സ്വീകരിക്കും. നഷ്ടം സഹിച്ച് കച്ചവടം നടത്തിയതുകൊണ്ട് മരുന്നുക്ഷാമം ഉണ്ടായില്ലെന്നും ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ വില പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വിപണിയിലെത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ, വി. അൻവർ, എ.വി. രാജേഷ്, സുരേഷ് വാര്യർ, ടി.ഡി. ജോയി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഒൗഷധമേഖലയിൽ പരിഹാരമായി
12:36 AM Jul 20, 2017 | Deepika.com