ബെയ്ജിംഗ്: ഏകതയ്ക്കായി മതം ഉപേക്ഷിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അണികളോട് ആഹ്വാനം ചെയ്തു. അല്ലാത്ത പക്ഷം ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും പാർട്ടി വ്യക്തമാക്കി. ഒന്പത് കോടി അണികളാണ് ചൈനീസ് പാർട്ടിക്കുള്ളത്. പാർട്ടി അംഗങ്ങൾക്ക് മതവിശ്വാസം പാടില്ലെന്നും വിശ്വസിക്കുന്നവർ അതുപേക്ഷിക്കണമെന്നും ചൈനയുടെ മതകാര്യ അധികൃതർ അറിയിച്ചു.
പാർട്ടിയുടെ വിശ്വാസങ്ങളിലാണ് അണികൾ അടിയുറയ്ക്കേണ്ടത്. മാക്സിസ്റ്റ് ചിന്താഗതിയിലൂടെ നിരീശ്വരവാദിത്തമാണ് ആവശ്യം. പാർട്ടി നിയമങ്ങൾ പാലിക്കുകയാണുവേണ്ടതെന്നും മതകാര്യ വകുപ്പ് ഡയറക്ടർ വാങ് സ്വാൻ പറഞ്ഞു.
പാർട്ടി പ്രവർത്തകർ മതവിശ്വാസികൾ ആണെങ്കിൽ അതുപേക്ഷിക്കണം. മറിച്ചാണെങ്കിൽ ശിക്ഷാനടപടിയുണ്ടാകുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ഔദ്യോഗിക മാഗസിനിൽ വാങ് സ്വാൻ എഴുതി. ചൈനയിൽ ക്രിസ്തുമതം അതിവേഗം വളരുന്നതായാണ് റിപ്പോർട്ട്. മതത്തിന്റെ പേരിൽ വിദേശ ശക്തികൾ നുഴഞ്ഞു കയറുകയാണെന്നും പോളണ്ടിലെ പോലെ പാർട്ടിക്ക് അധികാരം നഷ്ടപ്പെടാൻ ഇതു വഴിയൊരുക്കുമെന്നും വാങ് നിരീക്ഷിക്കുന്നു. ക്രിസ്തുമതത്തിനൊപ്പം ബുദ്ധമതവും ചൈനയിൽ ദ്രുതഗതിയിൽ വളരുന്നുണ്ട്. രണ്ട് കോടി മുസ്ലിംകളും കമ്യൂണിസ്റ്റ് ചൈനയിൽ ഉണ്ട്.
പാർട്ടിയുടെ 19-ാം കോൺഗ്രസ് ഒക്ടോബറിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ പാർട്ടി തലപ്പത്തുള്ള ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടുത്ത അഞ്ച് വർഷത്തേക്കുകൂടി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
‘മതം ഉപേക്ഷിക്കുക, അല്ലെങ്കിൽ ശിക്ഷ’
12:32 AM Jul 20, 2017 | Deepika.com