ഇസ്ലാമബാദ്: അനധികൃതമായി സ്വത്തുക്കൾ സന്പാദിച്ചുവെന്ന ആരോപണത്തിൽ തന്നെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കി സംയുക്ത അന്വേഷണ സംഘം (ജെഐടി) സമർപ്പിച്ച റിപ്പോർട്ട് നിയമവിരുദ്ധവും പക്ഷപാതപരവുമെന്നു വാദിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. റിപ്പോർട്ടിന്മേൽ ഷരീഫിന്റെ അഭിഭാഷകൻ ഖ്വാജ ഹാരിസ് ഇന്നലെ സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടിയിലാണ് ഇതു പറഞ്ഞത്.
പാനമ രേഖകളിലൂടെ പുറത്തുവന്ന ഷരീഫ് കുടുംബത്തിന്റെ അനധികൃത സ്വത്തു സന്പാദ്യങ്ങൾ അന്വേഷിച്ച ജെഐടി പഴയ 15 കേസുകൾ പുനരന്വേഷിക്കാൻ ശിപാർശ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിനു നിയമസാധുതയില്ലെന്ന വാദം ഷരീഫ് ഉയർത്തുന്നത്.
ജെഐടി റിപ്പോർട്ട് രാജ്യത്തെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമാണ്. വിദേശരാജ്യങ്ങളിൽനിന്നു ലഭിച്ച രേഖകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും നിയമവിരുദ്ധമാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കു നിയമസാധുതയില്ല. അതിനാൽ റിപ്പോർട്ട് തള്ളണമെന്നു ഷരീഫിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ നയിം ബൊക്കാരി റിപ്പോർട്ട് നടപ്പാക്കാനും പ്രധാനമന്ത്രിയെ അയോഗ്യനാക്കാനും ആവശ്യപ്പെട്ടു. ഇമ്രാന്റെ പരാതിയിലാണു ജെഐടി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതി എടുക്കുന്ന തീരുമാനം സർക്കാർ അംഗീകരിക്കുമെന്ന് വാർത്താവിതരണ സഹമന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു. കേസിൽ ഇന്നു വാദം തുടരും.
സുപ്രധാന കേസിൽ വാദം ആരംഭിച്ച പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം 700 പോലീസുകാരെ കോടതി പരിസരത്തു വിന്യസിച്ചു. ഷരീഫിനെതിരായ റിപ്പോർട്ടിനു പിന്നിൽ പട്ടാളമാണെന്ന പ്രചരണം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായിട്ടുണ്ട്. ആരോപണം പട്ടാളം നിഷേധിച്ചു. പാക്കിസ്ഥാനിൽ മൂന്നുവട്ടം പട്ടാളം ഭരണം പിടിച്ചെടുത്തിട്ടുണ്ട്.
റിപ്പോർട്ട് നിയമവിരുദ്ധമെന്നു വാദിച്ചു പ്രതിരോധിക്കാൻ ശ്രമിച്ച് ഷരീഫ്
12:40 AM Jul 18, 2017 | Deepika.com