ബെയ്ജിംഗ്/ന്യൂഡൽഹി: ഡോക ലാമിൽ അതിർത്തിസംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ ടിബറ്റൻ പീഠഭൂമിയിൽ ചൈനയുടെ യുദ്ധസമാന സൈനികാഭ്യാസം. സമുദ്രനിരപ്പിൽനിന്ന് അയ്യായിരം അടി ഉയരെ 11 മണിക്കൂർ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികർ വെടിവയ്പ് പരിശീലനം നടത്തി.
പിഎൽഎയുടെ ടിബറ്റൻ റീജണൽ കമാൻഡാണ് അഭ്യാസ പ്രകടനം നടത്തിയത്. സൈനികവിന്യാസം, സംയുക്ത ആക്രമണം, വ്യോമപ്രതിരോധം തുടങ്ങിയ അഭ്യാസപ്രകടനമാണ് പിഎൽഎ നടത്തിയതെന്ന് സിസിടിവി റിപ്പോർട്ട് ചെയ്തു. സൈനികാഭ്യാസത്തിൽ പങ്കെടുത്ത ബ്രിഗേഡ് ബ്രഹ്മപുത്ര നദീതടത്തിൽ ക്യാന്പ് ചെയ്തിരിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പെട്ടെ ന്നുള്ള സൈനികനീക്കത്തിനായാണു സൈന്യം ഇവിടെ ക്യാന്പ് ചെയ്യുന്നത്.
ബങ്കറുകളും പീരങ്കികളും മിസൈൽ ഉപയോഗിച്ച് സൈനികർ തകർക്കുന്നത് ഉൾപ്പെടെയുള്ള സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങൾ പിഎൽഎ പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ നിർമിച്ച ഭാരം കുറഞ്ഞ യുദ്ധടാങ്കുകളും ആധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു അഭ്യാസപ്രകടനം.
ഇതിനിടെ, ടിബറ്റിൽ മൊബൈൽ സേവനം നല്കുന്ന ഏജൻസി, അടിയന്തരഘട്ടത്തിൽ സുരക്ഷിതമായി വാർത്താവിനിമയം നടത്തുന്നതിനുള്ള നെറ്റ്വർക്ക് സജ്ജീകരിച്ചതായും റിപ്പോർട്ടുണ്ട്.
ടിബറ്റിൽ ചൈനയുടെ യുദ്ധസമാന സൈനികാഭ്യാസം
12:40 AM Jul 18, 2017 | Deepika.com