ന്യൂഡൽഹി: പഴയ സ്വർണം വിൽക്കുന്നതിന്റെ നികുതി സംബന്ധിച്ച റവന്യു സെക്രട്ടറിയുടെ വിശദീകരണം തിരുത്തി കേന്ദ്രസർക്കാർ. പഴയ സ്വർണം വിൽക്കുന്ന വ്യക്തികൾ ജിഎസ്ടി നൽകേണ്ട എന്നാണു വ്യാഴാഴ്ച രാത്രി ഗവൺമെന്റ് പുറപ്പെടുവിച്ച വിശദീകരണത്തിൽ പറയുന്നത്. നേരത്തേ റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യ, പഴയ സ്വർണം വിൽക്കുന്പോൾ മൂന്നു ശതമാനം ജിഎസ്ടി പിരിക്കണം എന്നു പറഞ്ഞിരുന്നു.
വീടുകളിലുള്ള സ്വർണം കടയിൽ വിൽക്കുന്നതു ബിസിനസിന്റെ നിർവചനത്തിൽ വരില്ലെന്നാണു പുതിയ വിശദീകരണം. ജിഎസ്ടി നിയമം 9 (4)ൽ പറയുന്നതു വില വാങ്ങിയും ബിസിനസ് വളർത്താനും നടത്തുന്ന വില്പനയാണു നികുതിബാധകമായത്. വ്യക്തികൾ ബിസിനസ് വളർത്താനല്ല വിൽക്കുന്നത്. അതിനാൽ ജിഎസ്ടി വേണ്ട.
ഇതേ ന്യായം വച്ച് വ്യക്തികൾ പഴയ കാറുകളും ടുവീലറുകളും വിൽക്കുന്നതിനും ജിഎസ്ടി ഒഴിവാണ് എന്നു ഗവൺമെന്റ് അറിയിച്ചു.
സ്വർണത്തിനു മൂന്നു ശതമാനമാണു ജിഎസ്ടി. പുതിയ സ്വർണം വാങ്ങുന്പോൾ ഇതു നൽകണം. പഴയ സ്വർണം മാറ്റിപ്പണിയാൻ നല്കുന്പോൾ പണിക്കൂലിക്ക് അഞ്ചു ശതമാനം ജിഎസ്ടി നൽകണം. അതു കരാർപണി ആയി കണക്കാക്കിയാണു നികുതി ചുമത്തുന്നത്.
പഴയ സ്വർണം വിൽക്കാൻ ജിഎസ്ടി നൽകേണ്ട
12:02 AM Jul 15, 2017 | Deepika.com