വാഷിംഗ്ടൺ ഡിസി: സിറിയയിൽ രാസായുധാക്രമണത്തിനു പ്രസിഡന്റ് ബഷാർ അൽ അസാദ് തയാറെടുക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ആക്രമണം നടത്തിയാൽ അസാദ് സർക്കാർ വൻ വിലകൊടുക്കേണ്ടിവരുമെന്നു ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകി.
ഏപ്രിൽ നാലിനു ഖാൻഷെയ്ക്കൂൺ നഗരത്തിൽ സിറിയൻ യുദ്ധവിമാനങ്ങൾ രാസായുധാക്രമണം നടത്തിയെന്ന് ആരോപിച്ച് അടുത്ത ദിവസം അമേരിക്ക സിറിയൻ വ്യോമത്താവളത്തിൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന നിരവധി യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ തകർന്നു.
ഇനി ഒരിക്കൽക്കൂടി നിരപരാധികളായ സിറിയൻ ജനതയെ ലക്ഷ്യമിട്ട് രാസായുധാക്രമണം നടത്തിയാൽ സിറിയൻ ഭരണകൂടത്തെ മാത്രമല്ല, അവരെ പിന്തുണയ്ക്കുന്ന റഷ്യ, ഇറാൻ എന്നിവരെയും കുറ്റക്കാരായി കണക്കാക്കുമെന്നു യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി ഹേലി ട്വീറ്റ് ചെയ്തു. സിറിയയിലെ നിയമാനുസൃത ഭരണാധികാരികൾക്ക് എതിരേയുള്ള ഇത്തരം ഭീഷണി അംഗീകരിക്കാനാവില്ലെന്ന് ക്രെംലിൻ വക്താവ് പെസ്കോവ് പറഞ്ഞു. രാസായുധാക്രമണത്തിനു പ്രതികാരമായി സിറിയയിൽ ആക്രമണം നടത്താൻ യുഎസ് തീരുമാനിച്ചാൽ പിന്തുണയ്ക്കുമെന്നു ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സർ മൈക്കൽ ഫാലൺ വ്യക്തമാക്കി.
അസാദ് സർക്കാരിനു യുഎസിന്റെ മുന്നറിയിപ്പ്
01:15 AM Jun 28, 2017 | Deepika.com