എഡിൻബറോ: ബ്രിട്ടനിലെ എഡിൻബറോയിൽ മരിച്ച യുവമലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറ സിഎംഐയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എഡിൻബറോ അതിരൂപതാധ്യക്ഷൻ ഡോ. ലിയോ കുഷ്ലിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹപരിശോധന എത്രയും പെട്ടെന്നു പൂർത്തിയാക്കുന്നതിനുള്ള സഹായങ്ങൾ അതിരൂപതാധ്യക്ഷൻ വാഗ്ദാനം ചെയ്തതായി മാർ സ്രാന്പിക്കൽ അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എഡിൻബറോ അതിരൂപത യിൽ സേവനമനുഷ്ഠിക്കുന്ന ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മാർ ജോസഫ് സ്രാന്പിക്കൽ ഫാ. മാർട്ടിന്റെ അനുസ്മരണാർഥം നാളെ വൈകുന്നേരം 5 :30 ന് എഡിൻബറോ സെന്റ് കാതറിൻ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. സ്കോട്ലൻഡിലുള്ള എല്ലാ മലയാളി വൈദികരും വിശ്വാസികളും ദിവ്യബലിയിൽ സംബന്ധിക്കും.
ഇതിനിടെ, ഫാ. റ്റെബിൻ പുത്തൻപുരയ്ക്കൽ സിഎംഐ കോണ്‍സുലാർ ചാൻസലറിയിലെ തലവൻ ഭട്ട മിശ്രയെ സന്ദർശിക്കുകയും അദ്ദേഹം പ്രോക്കുറേറ്റർ ഫിസ്കലുമായി ബന്ധപ്പെടുകയും ഇന്ന് തന്നെ മൃതദേഹ പരിശോധനപൂർത്തിയാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഫാ. മാർട്ടിൻ സേവ്യറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഉൗർജിതമാക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചു.
മൃതശരീരം നാട്ടിലെത്തിക്കുവാനുള്ള എല്ലാ നടപടികളും ഇന്ത്യൻ ഹൈക്കമ്മീഷൻ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഫാ. മാർട്ടിന്റെ മരണം: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതം
01:14 AM Jun 28, 2017 | Deepika.com