വാഷിംഗ്ടൺഡിസി: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും ഇന്ത്യയിലെ കലാപാരന്പര്യം വിളിച്ചോതുന്ന സമ്മാനങ്ങൾ നല്കി.
വെള്ളികൊണ്ടുള്ള ഹിമാചലി ബ്രേസ്ലെറ്റ്, കൻഗ്രാ വാലിയിലെ തേയിലയും തേനും ജമ്മു കാഷ്മിരിൽനിന്നുള്ള കൈത്തറി കന്പളി ഷാൾ എന്നിവയാണ് മോദി വൈറ്റ് ഹൗസിൽ സമ്മാനിച്ചത്. ഏബ്രഹാം ലിങ്കന്റെ 100-ാം ചരമവാർഷികമായ 1965 ൽ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാന്പും സമ്മാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണോടുള്ള ആദരവും ലിങ്കൺ-ഗാന്ധി ആശങ്ങളുടെ പ്രതീകവുമാണ് സമ്മാനമായി നല്കിയ സ്റ്റാന്പെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ചർച്ചകൾക്കുശേഷം വൈറ്റ് ഹൗസ് സന്ദർശിച്ച മോദിയെ ലിങ്കൺ ഉപയോഗിച്ചിരുന്ന കിടപ്പുമുറിയും പ്രസിദ്ധമായ ഗെറ്റ്സിബർഗ് പ്രസംഗം എഴുതിയ ഡസ്കും ട്രംപ് കാണിച്ചു കൊടുത്തു. പ്രസംഗത്തിന്റെ കോപ്പി ട്രംപ് മോദിക്കു സമ്മാനിച്ചു.
കൈത്തറി ഷാളും ലിങ്കൺ സ്റ്റാന്പും മോദിയുടെ സമ്മാനം
01:14 AM Jun 28, 2017 | Deepika.com