വാഷിംഗ്ടൺഡിസി: ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് യുഎസിൽ താത്കാലികമായി പ്രവേശനം നിഷേധിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ഭാഗികമായി നടപ്പാക്കാൻ യുഎസ് സുപ്രീംകോടതി അനുമതി നൽകി.
യുഎസിലെ കന്പനിയുമായോ വ്യക്തിയുമായോ ബന്ധമുള്ളവർക്കു യാത്രാവിലക്ക് ബാധകമാവില്ല.അവധി കഴിഞ്ഞ് ഒക്ടോബറിൽ കോടതി ചേരുന്പോൾ കേസ് വീണ്ടും പരിഗണിക്കും. യാത്രാവിലക്ക് നടപ്പാക്കുന്നതു തടഞ്ഞുകൊണ്ട് കീഴ്ക്കോടതികൾ പുറപ്പെടുവിച്ച എല്ലാ സ്റ്റേ ഉത്തരവുകളും സുപ്രീംകോടതിവിധിയോടെ ഇല്ലാതായി. സുപ്രീംകോടതി വിധി ട്രംപിനെ സംബന്ധിച്ചിടത്തോളം വൻവിജയമാണ്.
ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള എല്ലാ സന്ദർശകർക്കും യുഎസിൽ 90 ദിവസത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി മാർച്ച് ആറിനാണു ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ അഭയാർഥികൾക്കും 120 ദിവസത്തെ വിലക്കും ഏർപ്പെടുത്തി. ഇതിനെതിരേ നയൻത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിലെ മൂന്നു ജഡ്ജിമാർ സ്റ്റേ ഉത്തരവു പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഇപ്പോഴത്തെ വിധി.
യാത്രാവിലക്ക്: ട്രംപിന്റെ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതി
12:27 AM Jun 27, 2017 | Deepika.com