ലാഹോർ: പാക്കിസ്ഥാനിലെ ബഹാവൽപ്പൂർ ജില്ലയിൽ ഞായറാഴ്ച പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ടാങ്കർ ദുരന്തം ഈദ് ദിനാഘോഷത്തിനു മങ്ങലേല്പിച്ചു. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും ഏറ്റുവാങ്ങാനും ബന്ധുക്കൾ ആശുപത്രികൾക്കു മുന്നിൽ ക്യൂനിൽക്കുന്നതു കാണാമായിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞു. ലണ്ടനിൽ ഈദ് ആഘോഷത്തിനു പോയ പ്രധാനമന്ത്രി നവാസ് ഷരീഫ് ദുരന്തവാർത്ത അറിഞ്ഞ് സന്ദർശനം വെട്ടിച്ചുരുക്കി പാക്കിസ്ഥാനിൽ മടങ്ങിയെത്തി. അദ്ദേഹം ഇന്നലെ ബഹാവൽപ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു.
കറാച്ചിയിൽനിന്നു ലാഹോറിലേക്ക് നാല്പതിനായിരം ലിറ്റർ പെട്രോളും കയറ്റി പോയ ടാങ്കറാണ് ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നു ഹൈവേയിൽ മറിഞ്ഞത്. ബഹാവൽപ്പൂരിലെ അഹമ്മദ്പുര ഷാർക്വിയ മേഖലയിലാണു സംഭവം. നൂറുകണക്കിനു ഗ്രാമീണർ ടാങ്കറിലെ പെട്രോൾ ഊറ്റുവാനായി വാഹനങ്ങളിൽ സംഭവസ്ഥലത്തേക്കു കുതിച്ചു. ഇതിനിടെ ടാങ്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽനിന്നുള്ള സ്പാർക്കിംഗ് മൂലമാണ് സ്ഫോടനം ഉണ്ടായതെന്നു കരുതപ്പെടുന്നു.
സ്ഫോടനത്തെത്തുടർന്നു പരിസരപ്രദേശം മുഴുവൻ തീ വ്യാപിച്ചു.നിരവധി വാഹനങ്ങൾ കത്തിച്ചാന്പലായി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സൈന്യത്തിനു ഉത്തരവു നൽകി. സൈനിക ഹെലികോപ്റ്ററിലാണു പരിക്കേറ്റവരെ മുൾട്ടാനിലെ ആശുപത്രിയിൽ എത്തിച്ചത്.
പാക് എണ്ണ ടാങ്കർ സ്ഫോടനം: മരണം 157 ആയി
12:27 AM Jun 27, 2017 | Deepika.com