ബെയ്ജിംഗ്: പാക്കിസ്ഥാനെ ഒഴിവാക്കി നിർമിച്ചിരിക്കുന്ന ഇന്ത്യാ-അഫ്ഗാനിസ്ഥാൻ വ്യോമ ഇടനാഴി ഇന്ത്യയുടെ ഇന്ത്യയുടെ നിർബന്ധബുദ്ധിയെയാണു സൂചിപ്പിക്കുന്നതെന്നു ചൈനീസ് മാധ്യമം. പാക് അധിനിവേശ കാഷ്മീരിലൂടെ ചൈന നിർമിക്കുന്ന ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിക്കു (സിപിഇസി) ബദൽ തീർക്കാനാണ് ഇതുവഴി ഇന്ത്യ ശ്രമിക്കുന്നതെന്നും ചൈനയുടെ ഔദ്യോഗികമാധ്യമമായ ഗ്ലോബൽടൈംസ് അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനെ സന്പൂർണമായി ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള ആദ്യ ചരക്ക് വ്യോമ പാത കഴിഞ്ഞയാഴ്ചയാണു യാഥാർഥ്യമായത്. പാക്കിസ്ഥാന് മുകളിലൂടെ പറക്കാതെ ചരക്കു വിമാനങ്ങൾക്ക് ഇന്ത്യയിലെത്തുന്നതിനുള്ള പാതയാണിത്. അഫ്ഗാനിസ്ഥാനിലെയും മധ്യേഷ്യയിലെയും ചരക്കുകൾ ഇതുവഴി സുഗമമായി ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടുന്നത്. മേഖലയുടെ സാന്പത്തിക വികസനത്തിൽ ഇടപെടുന്നതിന് ഇന്ത്യയ്ക്കുള്ള താൽപര്യവും ഇക്കാര്യത്തിൽ ഇന്ത്യക്കുള്ള നിർബന്ധബുദ്ധിയുമാണ് പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്നു ഗ്ലോബൽടൈംസ് പറയുന്നു.
പദ്ധതിയിലൂടെ അഫ്ഗാനിസ്ഥാനും മധ്യ ഏഷ്യയിലെ രാജ്യങ്ങളുമായുള്ള വ്യാപരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ മറികടക്കുമോ എന്നറിയേണ്ടതുണ്ട്. പ്രാദേശിക സാന്പത്തിക വികസനത്തിൽ കൂടുതലായി ശ്രദ്ധിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെയാണ് ഇത്തരം ശ്രമങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ശക്തമായ ഭൂരാഷ്ട്രവാദവും വെളിപ്പെടുന്നു.
ഇന്ത്യാ-അഫ്ഗാൻ വ്യോമഇടനാഴി: ആശങ്ക പ്രകടിപ്പിച്ച് ചൈന
12:27 AM Jun 27, 2017 | Deepika.com