തൃശൂർ: ചെറുകിട, ഇടത്തരം വായ്പകൾക്കു പ്രാധാന്യം നൽകി റീട്ടെയിൽ ബിസിനസ് വിപ്ലവവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. പല ബാങ്കുകളിൽ കിട്ടാക്കടം വർധിക്കുന്ന സാഹചര്യത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ ബിസിനസിന് ഉൗന്നൽ നൽകുന്നത്.
ഇടപാടുകാർക്കരികിലേക്കു ബാങ്കിന്റെ സേവനം അതിവേഗം എത്തിച്ചുകൊണ്ടാണ് ബിസിനസ് കുതിപ്പിനു വഴിയൊരുക്കുന്നത്. റീട്ടെയിൽ ബിസിനസിലെ കുതിപ്പിലൂടെ ബാങ്കിന്റെ പ്രവർത്തനലാഭവും അറ്റാദായവും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണു ലക്ഷ്യമെന്നു ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു പറഞ്ഞു.
കഴിഞ്ഞ വർഷം ബാങ്കിന്റെ പ്രവർത്തനലാഭം 38.14 ശതമാനം വർധിച്ച് 1,215 കോടി രൂപയായിരുന്നു. അറ്റാദായം 392 കോടി രൂപയായി ഉയർന്നു. കിട്ടാക്കടം 1.44 ശതമാനം കുറച്ച് 1.45 ശതമാനത്തിലെത്തിച്ചു. മൊത്തം ബിസിനസ് 97,506 കോടി രൂപയിൽനിന്ന് 1.132 ലക്ഷം കോടി രൂപയായി. 16.10 ശതമാനം വർധന.
വായ്പ, നിക്ഷേപം, അക്കൗണ്ട് തുറക്കൽ തുടങ്ങിയവയ്ക്കു കേന്ദ്രീകൃതവും കംപ്യൂട്ടർവത്കൃതവുമായ സംവിധാനം സജ്ജമാക്കി. വായ്പയ്ക്കുള്ള അനുമതി അതിവേഗത്തിലാക്കി. ബാങ്ക് ശാഖയിൽ ഭവനവായ്പയ്ക്കുള്ള എല്ലാ രേഖകളും സമർപ്പിച്ചാൽ വളരെപ്പെട്ടെന്ന് പണം നൽകാവുന്ന സാങ്കേതികമികവാണു സജ്ജീകരിച്ചിരിക്കുന്നത്. ബാങ്ക് ശാഖയിൽ സമർപ്പിക്കുന്ന രേഖകളുടെ പകർപ്പ് ഇന്റർനെറ്റ് മുഖേന നിമിഷങ്ങൾക്കകം കൊച്ചിയിലെ കേന്ദ്രീകൃത ഓഫീസിൽ എത്തിച്ചാണു വിദഗ്ധ പരിശോധന അതിവേഗത്തിലാക്കിയത്.
വിദ്യാർഥികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള എല്ലാത്തരം ഇടപാടുകാർക്കും ആവശ്യമുള്ള എല്ലായിനം വായ്പാ, നിക്ഷേപ പദ്ധതികളും ബാങ്കിലുണ്ട്. കാർഷിക വായ്പ, ഭവനവായ്പ, വാഹനവായ്പ, പേഴ്സണൽ ലോണ്, പണയവായ്പ, സ്വർണപ്പണയ വായ്പ, വ്യവസായ സംരംഭങ്ങൾക്കോ ബിസിനസിനോ അനുയോജ്യമായ വായ്പ തുടങ്ങിയവ.
ആവശ്യക്കാരിലേക്കു ബാങ്കിന്റെ സേവനം എത്തിക്കാൻ മുന്നൂറോളം ബിസിനസ് ഡെവലപ്മെന്റ് ഓഫീസർമാരുടെ സേവനം പ്രയോജനകരമാണ്. ബാങ്കിന്റെ 850 ശാഖകളിലും അമ്പത് ഉപശാഖകളിലുമായി സേവനം ചെയ്യുന്ന 7,600 ജീവനക്കാരും ഈ യത്നത്തിൽ പങ്കാളികളാണ്. പൊതുപരീക്ഷയിലൂടെ ഈയിടെ തെരഞ്ഞെടുത്ത 500 യുവതീയുവാക്കളുടെ സേവനവും ഉടനെയുണ്ടാകും: ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിനു മേൽനോട്ടം വഹിക്കുന്ന മാനേജിംഗ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു.
എസ്ഐബി സ്കോളർ
ഭാവിവാഗ്ദാനങ്ങളെ വാർത്തെടുക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. നിർധനരും പഠിക്കാൻ സമർഥരുമായ വിദ്യാർഥികൾക്കു സ്കോളർഷിപ്പു നല്കുന്നതാണ് ഈ പദ്ധതി. കേരളത്തിലെ 14 ജില്ലകളിൽനിന്ന് മൂന്നു പേർ വീതം 42 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. സർക്കാർ സ്കൂളിൽനിന്ന് പ്ലസ്ടു ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് ഉപരിപഠനത്തിനുള്ള ഫീസും മാസംതോറും നാലായിരം രൂപയുമാണു സ്കോളർഷിപ്പായി നൽകുന്നത്.
ദുബായിൽ ഓഫീസ്
ദുബായിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധി ഓഫീസ് തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിലൂടെ ഗൾഫ് രാജ്യങ്ങളിലെ മലയാളികളായ ഇടപാടുകാർക്കു ബാങ്കിന്റെ സേവനം കൂടുതൽ പ്രയോജനപ്പെടുത്താനാകും.
ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് അടക്കമുള്ള സാങ്കേതികവിദ്യ കൂടുതൽ പ്രയോജനകരമാക്കും. കൈകാര്യം ചെയ്യാൻ എളുപ്പവും ഇ ലോക്ക് സംവിധാനവുമുള്ള മൊബൈൽ ബാങ്കിംഗ് സംവിധാനമായ "എസ്ഐബി മിറർ' ഇടപാടുകാർക്കിടയിൽ ഹിറ്റായിരിക്കുന്നു.
ഡിജിറ്റൽ പണമിടപാടു നടത്താൻ പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) മെഷീനു പകരം മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തി ചെലവു കുറഞ്ഞ സംവിധാനം (യുപിഐ പിഒഎസ്) ചെറുകിട വ്യാപാരികൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
റീട്ടെയിൽ മുന്നേറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
01:18 AM Jun 25, 2017 | Deepika.com